ദില്ലി : കേന്ദ്രത്തിന്റെ നിബന്ധനകൾ പാലിക്കാമെന്ന് അറിയിച്ച് ട്വിറ്റർ. ഐ ടി ആക്ടിലെ വ്യവസ്ഥകൾ പാലിക്കാമെന്ന് ട്വിറ്റർ അറിയിച്ചു. രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാൻ ട്വിറ്ററിന് ഇന്നലെ കേന്ദ്ര സർക്കാർ ‘അന്ത്യശാസനം’ നൽകിയിരുന്നു. സമൂഹമാധ്യമമായ ട്വിറ്ററിന് കേന്ദ്ര സർക്കാർ ഇതുവരെ നൽകിയ എല്ലാ ഉത്തരവുകളിലും ജൂലൈ നാലിനകം നടപടിയെടുക്കണമെന്നായിരുന്നു മുന്നറിയിപ്പ്. അതിന് തയറായില്ലെങ്കിൽ ഇപ്പോൾ ട്വിറ്ററിന് ലഭിക്കുന്ന പ്രത്യേക മധ്യവർത്തി പദവി റദ്ദാകുമെന്ന് ഈ മാസം 27ലെ ഉത്തരവിൽ കേന്ദ്രം വ്യക്തമാക്കുന്നു. നേരത്തേ പല അവസരങ്ങളിലും കേന്ദ്രവും ട്വിറ്ററും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
കേന്ദ്ര നിർദേശപ്രകാരം 80 ട്വിറ്റർ അക്കൗണ്ടുകൾ റദ്ദാക്കിയതായി ഈ മാസം 26ന് ട്വിറ്റർ അറിയിച്ചിരുന്നു. മധ്യവർത്തി പദവി നഷ്ടമായാൽ പിന്നീട് ട്വിറ്ററിൽ വരുന്ന എല്ലാ അഭിപ്രായപ്രകടനങ്ങൾക്കും അവർ മാത്രമായിരിക്കും ഉത്തരവാദിയെന്നും നടപടികൾ പാലിക്കുന്നതു സംബന്ധിച്ച് ഇത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രം അറിയിച്ചു. അന്താരാഷ്ട്ര വേദിയായ ഫ്രീഡം ഹൗസ്, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, കർഷകസമരത്തെ പിന്തുണച്ചവർ തുടങ്ങിയവരടക്കമുള്ളവരുടെ അക്കൗണ്ടുകൾ റദ്ദാക്കണമെന്നായിരുന്നു കേന്ദ്ര ആവശ്യം. ഇതു കൂടാതെ മറ്റു നിരവധി ഉത്തരവുകൾ ട്വിറ്റർ പാലിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.