പെരുനാട് : പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനന്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോളാമല ചരിവുകാലയില്‍ സിറാജിനെ മര്‍ദ്ദിച്ചു എന്നാണ് ആരോപണം. സെന്റ് മേരി എന്ന സ്ഥലത്ത് ഒരു മരണ വീട്ടില്‍ ഓട്ടം പോയതായിരുന്നു സിറാജ്. ഓട്ടോ സൈഡ് കൊടുക്കുന്നതിനിടയില്‍ പ്രസിഡന്റിന്റെ വാഹനത്തില്‍ ഉരസി. ഇതിന്റെ പേരിലാണ് ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്.
വാഹനത്തിന് യാതൊരു കേടുപാടും ഇല്ലെന്നു ബോധ്യമായിട്ടും പ്രസിഡന്റ് പി എസ് മോഹനനും റാന്നി ബ്ലോക്ക് പ്രസിഡന്റിന്റെ വാഹനത്തിലെ ഡ്രൈവര്‍ അശോകനും ചേര്‍ന്നാണ് നിരവധി ആളുകള്‍ക്ക് മുന്‍പില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചതെന്ന് സിറാജ് ആരോപിക്കുന്നു. മർദനമേറ്റ സിറാജ് ഭയന്ന് മറ്റാരോടും സംഭവം പറഞ്ഞില്ല. വീട്ടിൽ എത്തിയതിന് ശേഷം കലശമായ വേദന വന്നതിനെ തുടർന്ന് അയൽക്കാരോട് വിവരം പറയുകയും തുടർന്ന് നാട്ടുകാരാണ് സിറാജിനെ ആശുപത്രിയിൽ എത്തിച്ചത്. ശരീരിരികമായ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സിറാജ് പരിക്കുകളോടെ പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. സിപിഎം നേതാവായതിനാൽ പോലീസ് കേസ് എടുക്കാൻ വൈകുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.






























