തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും കൂടിയതോടെ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. നിലവിലെ സർക്കാർ വിഹിതം കൊണ്ട് പിടിച്ചു നിൽക്കാനാവാതെ പാടുപെടുകയാണ് സ്കൂളുകൾ. ഇറാൻ യുദ്ധത്തെ തുടർന്ന് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുതിച്ചതോടെ തുച്ഛമായ സർക്കാർ വിഹിതം കൊണ്ട് ഉച്ചഭക്ഷണം ഒരുക്കുന്ന സ്കൂളുകളാണ് ഏറ്റവും വലയുന്നത്. കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുമ്പോൾ 1800 രൂപയിൽ താഴെയായിരുന്ന എൽപിജി സിലിണ്ടറുകൾ നിലവിൽ 3200 രൂപ വരെ കൊടുത്താണ് വാങ്ങുന്നതെന്ന് സ്കൂളുകൾ പറയുന്നു.
ഇതിനൊപ്പം പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾക്കും വില ഉയർന്നു. ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് സപ്ലൈകോ വഴി സർക്കാർ നൽകുന്നത്. അധികപോഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം മുട്ടയും രണ്ട് ദിവസം 150 മി.ലീറ്റർ വീതം പാലും കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. മുട്ടയ്ക്ക്് 6 രൂപയാണ് സർക്കാർ വിഹിതം. എന്നാൽ മുട്ടയ്ക്ക് 8.5 രൂപ വരെയാണ് ഇപ്പോൾ വില. പാലിന് വില കൂട്ടിയെങ്കിലും ഇപ്പോഴും സർക്കാർ നൽകുന്നത് ലീറ്ററിന് 52 രൂപയാണ്. ശരാശരി 60 രൂപ മുടക്കിയാണ് സ്കൂളുകൾ പാൽ വാങ്ങുന്നത്. ഈ രണ്ടിനത്തിലും അധിക ബാധ്യത നികത്താൻ സർക്കാർ വിഹിതം കൂട്ടിയിട്ടില്ല. നിലവിൽ 5 വരെ ക്ലാസുകളിൽ 6.19 രൂപയും 6 മുതൽ 8 വരെ ക്ലാസുകളിൽ 9.29 രൂപയുമാണ് ഒരു കുട്ടിയുടെ ഉച്ചഭക്ഷണത്തിനുള്ള സർക്കാർ വിഹിതം. ഇതിൽ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ്.





























