കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും കെ.എസ്.ആർ.ടി.സി.ക്കും ഒരുപോലെ നഷ്ടം. വനിതായാത്രക്കാർക്കുള്ള ‘സീറോ വാല്യു’ ടിക്കറ്റ് പുരുഷയാത്രക്കാർക്ക് നൽകി വെട്ടിപ്പ് നടത്തുമ്പോൾ, യാത്ര ചെയ്യാത്ത ‘വനിത’യ്ക്കുള്ള പണം സർക്കാർ കെ.എസ്.ആർ.ടി.സി.ക്ക് നൽകണം. പുരുഷയാത്രക്കാരിൽ നിന്നുള്ള പണം സ്വന്തം പോക്കറ്റിലാക്കുന്ന ജീവനക്കാർക്ക് കളക്ഷൻ കൂടുന്നതനുസരിച്ചുള്ള കളക്ഷൻബത്തയും കെ.എസ്.ആർ.ടി.സി. നൽകണം. സംസ്ഥാനത്ത് ചിലയിടങ്ങളിൽ പ്രിയദർശിനി സർവീസുകളിൽ ജീവനക്കാർ വെട്ടിപ്പ് നടത്തുന്നതായി കെ.എസ്.ആർ.ടി.സി. അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
സീറോ വാല്യു ടിക്കറ്റിലെ വെട്ടിപ്പിന് അനുബന്ധമായി കളക്ഷൻ ബത്തയിലും വെട്ടിപ്പ് നടക്കുന്നുണ്ട്. ഒരു ബസിന്റെ ദിവസ കളക്ഷൻ 14,000 രൂപയ്ക്ക് മുകളിലെത്തിയാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഒരു ശതമാനംവീതം ബത്ത ലഭിക്കും. സംസ്ഥാനത്തെ ഭൂരിഭാഗം സർവീസുകളും 20,000 രൂപയ്ക്ക് മുകളിൽ കളക്ഷൻ ഉള്ളവയാണ്. ഒരു ഡ്യൂട്ടി തീരുമ്പോൾ 200 രൂപയെങ്കിലും കളക്ഷൻ ബത്തയായി ലഭിക്കും. ഇത്തരത്തിൽ പുരുഷയാത്രക്കാർക്ക് ‘സീറോ വാല്യു’ ടിക്കറ്റ് നൽകിയ കേസിൽ കെ.എസ്.ആർ.ടി.സി. വിജിലൻസ് പിടികൂടിയ കണ്ടക്ടർമാരിൽ ഒരാൾ ഭരണകക്ഷി ട്രേഡ് യൂണിയൻ നേതാവാണ്. ഈ കേസ് ഒത്തുതീർപ്പാക്കാൻ കെ.എസ്.ആർ.ടി.സി. തലപ്പത്ത് ശ്രമം നടക്കുന്നുണ്ട്.





























