കണ്ണൂർ : കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. കോറോം സ്വദേശി അനീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ 4 നാണ് കേസിന് ആസ്പദമായ സംഭവം. അനീഷ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയും അവരുടെ മൂന്ന് മക്കളോടുമൊപ്പം ലോഡ്ജിൽ മുറിയെടുത്തു. പ്ലസ് ടു വിദ്യാർത്ഥിനി, ഒൻപതാം ക്ലാസ്സുകാരി, പിന്നെ ഏറ്റവും ഇളയ കുട്ടി എന്നിവരാണ് അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നത്. ലോഡ്ജിൽ വെച്ച് പുലർച്ചെ രണ്ട് മണിയോടെ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്ത മകൾ കാണുകയും യുവതിയോട് പറയുകയും ചെയ്തു.
മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മറച്ചുവെച്ചു. ഒൻപതാം ക്ലാസ്സുകാരി പീഡന വിവരം അധ്യാപികയോട് പറഞ്ഞതോടെ കൗൺസിലിങ് നടത്തി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് മേൽപ്പറമ്പ് പോലീസ് അനീഷിനെതിരെ കേസെടുത്തത്. സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റി. ഇന്നലെ മാതമംഗലത്തുവെച്ചാണ് അനീഷിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























