കൊച്ചി : ജയിലില്‍ കഴിയവേ നടന്‍ ദിലീപിന് ചില സൗകര്യങ്ങള്‍ ചെയ്‌തുകൊടുത്തുവെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രസ്‌താവനയെ വിമര്‍ശിച്ച് മുന്‍ ഐജി എ വി ജോര്‍ജ്. ജയിലില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയാണ് നല്‍കേണ്ടത്. സാധാരണക്കാര്‍ക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പോലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാര്‍ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലില്‍ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.
ദിലീപിന് മാത്രം പ്രത്യേക സൗകര്യം നല്‍കാന്‍ പറ്റില്ല. നൂറ് കണക്കിന് പ്രതികള്‍ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിന്‍ വെള്ളം വാങ്ങി കൊടുത്തു. അത്തരം സൗകര്യങ്ങള്‍ ഒരാള്‍ക്ക് മാത്രം എന്തിന് നല്‍കിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എ വി ജോര്‍ജ് ആവശ്യപ്പെട്ടു. താന്‍ ജയില്‍ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തുന്നതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നുവെന്നും ശ്രീലേഖ തന്നെയാണ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.
‘ഞാന്‍ ജയില്‍ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാല്‍ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലില്‍ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ മൂന്ന് നാല് ജയില്‍ വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.
എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി.” ഇങ്ങനെയായിരുന്നു ശ്രീലേഖ പറഞ്ഞത്.































