ചെന്നൈ : അന്തർ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ മലയാളി അറസ്റ്റിൽ. മലപ്പുറം സ്വദേശി വിനായക് ആണ് തമിഴ്നാട്ടിൽ വച്ച് കൊച്ചി സൗത്ത് പൊലീസിന്‍റെ പിടിയിലായത്. അന്യ സംസ്ഥാനത്ത് നിന്ന് വിമാന മാർഗ്ഗം വന്ന് മോഷണം നടത്തി തിരിച്ചു പോകുന്നതാണ് ഇവരുടെ രീതി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് മോഷണം നടത്തുന്ന വലിയ സംഘത്തിലെ പ്രധാനിയെയാണ് തമിഴ്നാട്ടിലെ അൻപൂരിൽ നിന്ന് പിടികൂടിയത്. ട്രെയിനിലും വിമാനത്തിലും സഞ്ചരിച്ചാണ് സംഘത്തിന്റെ മോഷണം. ജനുവരി 10 ന് ഡൽഹിയിൽ നിന്ന് വിമാന മാർഗ്ഗമാണ് ഇവർ കൊച്ചിയിലെത്തിയത്. പാലാരിവട്ടത്തെ രണ്ട് വീടുകളിൽ നിന്ന് മോഷണം നടത്തി. പലപ്പോഴും കെഎസ്ഇബി ഉദ്യോഗസ്ഥരെന്നോ വാട്ടർ അതോറിറ്റി ജീവനക്കാരാണെന്നോ പറഞ്ഞാണ് ഇവർ വീടുകളിലെത്തുന്നത്. പിന്നീട് തക്കം പാർത്ത് മോഷ്ടിക്കും.
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് കുറച്ചകലെ നിന്നും ബൈക്ക് മോഷ്ടിച്ച ശേഷം അതിൽ കറങ്ങിനടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ടു വച്ച ശേഷമാണ് ഇവർ മോഷണം നടത്തുന്നത്. കൊച്ചിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം പോയ ഒൻപത് ലാപ്ടോപ്പുകളും രണ്ട് ബൈക്കുകളും വിനായകിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കവർന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താൻ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണ്.





























