അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങൾ. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ഉപാധ്യക്ഷനും ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയുടെ പുതിയ വെളിപ്പെടുത്തലാണ് സംഭവത്തിൽ വഴിത്തിരിവാകുന്നത്. 2025 ഫെബ്രുവരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഉദ്യോഗസ്ഥരുമായി ചേർന്ന് അനിൽ മിശ്ര സ്വന്തം നിലയ്ക്ക് ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ’ (എസ്.ഒ.പി) തയ്യാറാക്കിയെന്നും ഇക്കാര്യം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടന്നതെന്നും ചമ്പത് റായ് ആരോപിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നൽകിയ കത്തിലാണ് ചമ്പത് റായി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എസ്.ബി.ഐയുമായി ഇടപാടുകൾ നടത്തുന്നതിനായുള്ള ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങൾ അനിൽ മിശ്രയ്ക്ക് ഉണ്ടായിരുന്നെന്നും അതിനാൽ ക്രമക്കേടുകൾക്ക് അദ്ദേഹം ഉത്തരവാദിയാണെന്നും കത്തിൽ ആരോപിക്കുന്നു. ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന സമയത്താണ് ചമ്പത് റായ് ഈ കത്തിൽ ഒപ്പിട്ടത്. ബാങ്ക് വഴി നിയോഗിക്കപ്പെട്ട സ്വകാര്യ ഏജൻസിയുടെ പണം എണ്ണുന്ന ജീവനക്കാർ, ചെസ്റ്റ് റൂമുകളിൽ കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ചമ്പത് റായ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മഹാകുംഭ മേളയുടെ സമയത്ത് രാമക്ഷേത്ര സമുച്ചയത്തിൽ ഭക്തരുടെ തിരക്ക് വർധിച്ച സമയത്താണ് അനിൽ മിശ്ര എസ്.ബി.ഐ അയോധ്യ ബ്രാഞ്ച് ചീഫ് മാനേജർ ഗോവിന്ദ് മിശ്രയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മഹാകുംഭമേള കാലത്ത് സംഭാവനകളിൽ വൻ വർധനവുണ്ടായതോടെ പണം എണ്ണുന്ന നടപടികൾ വേഗത്തിലാക്കാൻ ട്രസ്റ്റ് നിർബന്ധിതരായിരുന്നു. ഇതിനെത്തുടർന്നാണ് എസ്.ബി.ഐയുമായി പുതിയ ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചത്. അനിൽ മിശ്രയും ബാങ്കും തമ്മിൽ ഒപ്പുവെച്ച ആ രേഖയൊഴികെ, 2020 ഓഗസ്റ്റ് മുതൽ എസ്.ബി.ഐയുമായുള്ള എല്ലാ ആശയവിനിമയങ്ങളും താനാണ് നടത്തിയിരുന്നതെന്നും ചമ്പത് റായ് പറഞ്ഞു.






























