ന്യൂഡൽഹി : അയോധ്യ ക്ഷേത്രക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ നീക്കം. വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്ത് നല്‍കി. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേയാണ് രാഹുൽ കത്ത് നൽകിയതെന്നത് ശ്രദ്ധേയമായി. അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പാർലമെന്‍റിൽ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് രാഹുൽ ഇതിലൂടെ നൽകിയിരിക്കുന്നത്. രാഹുലിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്നും, അടുപ്പക്കാരനായ വിശ്വഹിന്ദു പരിഷത്ത് നേതാവായ ട്രസ്റ്റ് മുന്‍ ജനറല്‍സെക്രട്ടറി ചമ്പത് റായി സംശയമുനയില്‍ നില്‍ക്കുന്ന കൊള്ളയില്‍ പ്രധാനമന്ത്രിക്ക് മിണ്ടാതിരിക്കാനാവില്ലെന്നുമാണ് ഇരുവരും നൽകിയ കത്തിന്‍റെ ഉള്ളടക്കം. അയോധ്യ ക്ഷേത്രകൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ കൂടി പ്രതിരോധത്തിലാക്കുന്ന ആദ്യ നീക്കവുമായി രാഹുൽ രംഗത്തെത്തിയത്.






























