കൊല്ലം : ആയൂരില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ മഞ്ഞപ്പാറ സ്വദേശി ജോത്സന ജോബിയുടെ പിതാവ്. അറസ്റ്റിലായ മൂന്ന് പെൺകുട്ടികളും തെറ്റ് ചെയിതിട്ടില്ലെന്നും ഇവരെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരെയും കോളജ് ശുചീകരണ ജീവനക്കാരായ ആയൂർ സ്വദേശികളായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരെയുമാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അഞ്ച് പേരെയും കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരുന്നത്. സ്റ്റാർ കമ്പനി 530 രൂപ ദിവസ വേതനത്തിന് കുറച്ച് ജോലിക്കാരെ വേണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റിലായ പെൺകുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടിരുന്നു. തന്റെ മകൾ ഉൾപ്പടെ 6 പേരെ ഇദ്ദേഹം ജോലിക്കായി നല്‍കി. പരീക്ഷ ദിവസം ജോലിക്കായി എത്തുന്നതുവരെ എന്താണ് തങ്ങൾ ചെയ്യേണ്ടതെന്ന് ഈ 19 വയസ്സൂകാരികൾക്ക് അറിയില്ലായിരുന്നു. കോളേജിൽ എത്തിയപ്പോൾ എന്തൊക്കയാണ് ചെയ്യേണ്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് പ്രകാരമാണ് അവർ ചെയ്തത്.
പരീക്ഷയുടെ മാനദണ്ഡങ്ങളോ മറ്റ് കാര്യങ്ങളോ ഇവർക്ക് അറിയുമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു പരിശീലനവും ഇവർക്ക് ലഭിച്ചിരുന്നില്ല. ഇവരുടെകൂടെ മാർത്തോമാ കോളേജിലെ 2 ജീവനക്കാരും ഡ്യൂട്ടിക്കായി ഉണ്ടായിരുന്നു. അവരാണ് വിദ്യാർഥിനികളോട് അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതെന്നാണ് അറസ്റ്റിലായ പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. എത്രയും പെട്ടെന്ന് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മാർത്തോമാ കോളേജ് അധികൃതരും സ്റ്റാർ കമ്പനിയുമാണ് യഥാർത്ഥ പ്രതികളെന്നും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും അറസ്റ്റിലായ പെൺകുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു.





























