കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയെ ശബരിമല ബേസ് ആശുപത്രിയായി ഉയർത്തുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാകുന്നില്ല. മണ്ഡല കാലം ആരംഭിച്ച ശേഷം കഴിഞ്ഞ ദിവസമാണ് കോന്നി മെഡിക്കൽ കോളേജിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് അയ്യപ്പ ഭക്തരെ കോന്നി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ മെഡിക്കൽ കോളേജിൽ സി റ്റി സ്കാൻ എടുക്കേണ്ടി വന്നതിനാൽ ഈ രോഗികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഞായറാഴ്ച ആയതിനാൽ സി റ്റി സ്കാൻ എടുക്കാൻ ജീവനക്കാർ ഇല്ല എന്നായിരുന്നു മറുപടി എന്ന് ആണ് അറിയുവാൻ കഴിഞ്ഞത്.ഈ രോഗികളെ രണ്ട് പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കെട്ടിട നിർമ്മാണം നടക്കുന്നതിനാൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയെ ആണ് ശബരിമല ബേസ് ആശുപത്രിയായി മാറ്റുവാൻ തീരുമാനിച്ചത്. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ പരിചരണം തേടി എത്തുന്ന അയ്യപ്പഭക്തർക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ല എന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. മണ്ഡല കാലം ആരംഭിച്ചു കഴിഞ്ഞാൽ സംസ്ഥാന പാതയിൽ നടക്കുന്ന അപകടങ്ങളിൽ പരിക്ക് പറ്റുന്നവരെ അടക്കം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് എത്തിക്കേണ്ടത്. എന്നാൽ ജില്ലയിലെ പ്രധാന ആശുപത്രി എന്ന നിലയിൽ ശബരിമല അയ്യപ്പഭക്തർക്ക് ആവശ്യമായ ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നത് അയ്യപ്പ ഭകതരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.





























