റാന്നി: ഇന്റര്‍വ്യൂ വിവാദമായതിനെ തുടര്‍ന്നു മാറ്റി വെച്ച പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ മൂന്ന് ഒഴിവുകളില്‍ രഹസ്യമായി അഭിമുഖം നടത്താന്‍ നീക്കം. ഇന്ന് രാവിലെ ബാങ്കില്‍ വെച്ച് അഭിമുഖം നടത്താനാണ് നീക്കം. തുടർച്ചയായ അവധി ദിനങ്ങളും പത്രമാധ്യമങ്ങള്‍ ഇല്ലാത്ത ദിവസവും നോക്കിയാണ് ഈ നീക്കം. ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി അനധികൃത നിയമനം നടത്താന്‍ ശ്രമിച്ചത് കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കം മൂലമാണ് പുറത്തായത്. അതീവ രഹസ്യമായി ഇന്റര്‍വ്യു നടത്താനുള്ള ശ്രമം പത്തനംതിട്ട മീഡിയാ ആണ് വാര്‍ത്തയിലൂടെ പുറത്തെത്തിച്ചത്.
വന്‍ തുക വാങ്ങി ചോദ്യ പേപ്പര്‍ നേരത്തെ നല്‍കി അഭിമുഖ പരീക്ഷ അട്ടിമറിക്കാന്‍ ശ്രമിച്ചത് നേരത്തെ വിവാദമാവുകയും നേതൃത്വം ഇടപെട്ട് അഭിമുഖം നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. മൂന്ന് ഒഴിവുകളിലേയ്ക്കുള്ള ഇന്‍റര്‍വ്യൂവില്‍ ഒരാളില്‍ നിന്നും 20 ലക്ഷം രൂപ വീതം വാങ്ങിയെന്നാണ് ആരോപണം. ജോലി നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള മൂന്നു പേരില്‍ രണ്ടു പേര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരാണ്. ഒരു പ്യൂണ്‍ തസ്തികയും രണ്ടു സെയില്‍സ്മാന്‍ തസ്തികയുമാണ് വില്‍പ്പനയ്ക്കു വെച്ചത്. മുക്കാലുമണ്‍ സ്വദേശിയായ വനിതയും ചെത്തോങ്കര സ്വദേശിയായ യുവാവും മോതിരവയല്‍ സ്വദേശിയേയും ഇത്തരത്തില്‍ നിയമിക്കാനാണ് ശ്രമം.
ഇതില്‍ മോതിരവയല്‍ സ്വദേശി ഇതേ സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരനുമാണ്. പണം വീതം വെക്കുന്നതിലെ തര്‍ക്കവും നിലവിലെ ഭരണസമതിയംഗത്തിന്റെ മകനു വേണ്ടി ആവശ്യമുന്നയിക്കുകയും എന്നാല്‍ ജോലി നല്‍കാന്‍ തയ്യാറാകാതിരുന്നതുമാണ് അന്ന് രഹസ്യ നീക്കങ്ങള്‍ പുറത്താകാന്‍ കാരണം. കുറച്ചു നാളുകള്‍ അനങ്ങാതിരുന്ന ഭരണസമിതി തുടർച്ചയായ അവധി ദിനങ്ങളെത്തിയതോടെ അട്ടിമറിക്ക് വീണ്ടും ശ്രമിക്കുന്ന വിവിരം പുറത്തായത്. വരും നാളുകളില്‍ ഇത് കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധത്തിന് ആക്കം കൂട്ടുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.





























