കൊച്ചി: സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോർഡ് പറഞ്ഞിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി ചിത്രം ജെ. എസ്. കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
നേരത്തെ പത്മകുമാർ സംവിധാനം ചെയ്ത സിനിമയ്ക്കും സമാനമായ പ്രശനം ഉണ്ടായി. അതിലെ കഥാപാത്രത്തിന്റെ പേരും ജാനകി എന്നായിരുന്നു. അതും മാറ്റണം എന്ന് പറഞ്ഞു. അദ്ദേഹം ജാനകിയെ ജയന്തി എന്ന് പറഞ്ഞു മാറ്റിയ ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും ബി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. രാവണ പ്രഭുവിലും ജാനകി എന്നായിരുന്നു നായികയുടെ പേരെന്നും അദ്ദേഹം പറഞ്ഞു. എങ്ങോട്ടാണ് നമ്മൾ പോകുന്നത്? നമുക്ക് പേരിടാൻ പറ്റില്ലേ. കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. എനിക്ക് സ്വന്തം പേര് പോലും ഇടാൻ പറ്റില്ലേ? മലയാള സിനിമയിലെ വില്ലൻമാരുടെ പേര് നോക്കൂ. വളരെ ഗുരുതരമായ പ്രശ്നം ആണിതെന്നും സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.





























