പത്തനംതിട്ട: അയിത്തവും തൊട്ടുകൂടായ്മയും കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് കണ്ണൂരിലെ അഞ്ചരിക്കണ്ടിയിൽ നടന്ന നിധിന്റെ ആത്മഹത്യയെന്നും അതിൽ നിന്ന് കേരള സമൂഹത്തിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഡോ.ബി.ആർ. അംബേദ്കറുടെ 135-ാമത് ജൻമദിന സമ്മേളനം ഭാരതിയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.എ. സുരേഷ് കുമാർ, അഡ്വ.അനിൽ തോമസ്, ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ദാനിയേൽ, ഡി.സി.സി നിർവാഹകസമിതി അംഗങ്ങളായ പി.കെ. ഇക്‌ബാൽ, അജിത് മണ്ണിൽ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരവിന്ദ് സി. ഗോപാൽ, ഡി.സി.സി അംഗം അജേഷ് കോയിക്കൽ, പാണ്ടിമലപ്പുറം മോഹൻ, ലീലാ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.






























