ലഖ്നൗ : ആംബുലൻസിനുള്ളിൽ വെച്ച് വേദന അനുഭവപ്പെട്ട യുവതിക്ക് ആരോഗ്യ പ്രവർത്തകർ നൽകിയ അശാസ്ത്രീയ പ്രസവ ശുശ്രൂഷയിൽ നവജാത ശിശു മരിച്ചു. ഉത്തർപ്രദേശിലെ ബസ്തിയിലാണ് സംഭവം നടന്നത്. ആംബുലൻസിനുള്ളിൽ വെച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിൽ കുടുങ്ങുകയുമായിരുന്നു. ഏഴു മാസം ഗർഭിണിയായ പ്രേമ ദേവിക്കാണ് ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധയിൽ കുഞ്ഞിനെ നഷ്ടമായത്. കുദ്രഹയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കഠിനമായ വേദനയനുഭവപ്പെട്ട യുവതിക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ വർക്കർ വേദനസംഹാരി ഇൻജക്ഷൻ നൽകുകയും പ്രസവം നടത്താൻ ശ്രമിക്കുകയുമായിരുന്നെന്ന് പ്രേമദേവിയുടെ ഭർത്താവ് നീരജ് കുമാർ പറയുന്നു.
കുട്ടിയുടെ ഉടലുമാത്രം പുറത്ത് വന്നതോടെ പരിഭ്രാന്തരായ ആരോഗ്യപ്രവർത്തകർ തുടർന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കൽ കോളജിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തല വേർപ്പെട്ട് ഗർഭപാത്രത്തിനുള്ളിലാണെന്ന് അറിഞ്ഞത്. ഉടൻതന്നെ ശസ്ത്രക്രിയ നടത്തി തല പുറത്തെടുത്തു. നിലവിൽ യുവതി ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ആശാ വർക്കർക്കും ആംബുലൻസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തു.






























