ഡല്‍ഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ എൽകെ അദ്വാനി, ഉമാഭാരതി, എംഎം ജോഷി, കല്യാണ് സിംഗ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അയോധ്യയിലെ രണ്ട് മുസ്ലീം നിവാസികളാണ് ഇവരെ കുറ്റവിമുക്തരാക്കിയതിനെതിരെ ഹർജി സമർപ്പിച്ചത്.
ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി,നിലവിലെ രാം മന്ദിര് ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ്, ഉമാഭാരതി, ബിജെപി നേതാവ് വിനയ് സിംഗ് എന്നിവരടക്കം 32 പേരാണ് ബാബരി തകർത്ത കേസിൽ പ്രതികളായത്. കേസിലെ പ്രതികളെ വെറുതെ വിട്ട പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി.
1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തത് മുൻകൂട്ടി തീരുമാനിച്ചല്ലെന്നും ഇതിൽ ഗൂഢാലോചന ഇല്ലെന്നും വിലയിരുത്തിയാണ് പ്രത്യേക ജഡ്ജി എസ്.കെ കേശവ് വിധി പറഞ്ഞത്. വിചാരണ കോടതി വിധിയ്‌ക്കെതിരെ അയോദ്ധ്യാ നിവാസികളായ ഹാജി മഹമ്മുദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് അപ്പീൽ നൽകിയത്.





























