കോന്നി : ശബരിമല മണ്ഡലകാലം അടുത്ത് എത്തിയപ്പോഴും കോന്നി ചാങ്കൂർ മുക്ക് റോഡിന്റെ ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കാൻ നടപടിയില്ല. കോന്നി കുമ്പഴ ഭാഗത്തേക്കും തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ ഭാഗത്തേക്കുമുള്ള നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് ഉണ്ടായ കനത്ത മഴയെ തുടർന്നാണ് ചാങ്കൂർമുക്ക് പാലത്തിന്റെ ഒരു ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോകുന്നത്.
ഇടിഞ്ഞു പോയ ഭാഗം എത്രയും വേഗം പുനർനിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു.എന്നാൽ സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണ ഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ അധീനതയിൽ വരുന്നതാണ് ഈ റോഡ്. ശബരിമല മണ്ഡലകാലത്ത് കുമ്പഴ വഴിയും ചിറ്റാർ, സീതത്തോട് വഴിയും നിരവധി അയ്യപ്പ ഭക്തന്മാരുടെ വാഹനം ഇതുവഴി കടന്നുപോകുന്നതാണ്.
ഈ മണ്ഡല കാലത്തും ഇതുവഴി വാഹനങ്ങൾ കടന്നുപോകേണ്ടതാണ്.എന്നാൽ അപകടാവസ്ഥയിലായ ഭാഗത്ത് വീപ്പകൾ ഉപയോഗിച്ച് അപകട മുന്നറിയിപ്പ് നൽകിയതല്ലാതെ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വലിയ വാഹനങ്ങൾ അടക്കം ഈ വഴിയാണ് സഞ്ചരിക്കുന്നത്. മാത്രമല്ല അപകട മുന്നറിയിപ്പിനായി റോഡിൽ സ്ഥാപിച്ചിരിക്കുന്ന വീപ്പകൾ വളവിൽ ആയതിനാൽ ഇതും അപകടം ക്ഷണിച്ച് വരുത്തുന്നതാണ്.





























