കോന്നി : കോന്നിയിലെ കുട്ടി കുറുമ്പൻചോറുണ്ട് തുടങ്ങി. കഴിഞ്ഞ നാലു ദിവസമായിട്ട് കൊച്ചു കരിവീരന് ചെറിയ ഉരുളകൾ ഉരുട്ടി ചോറു പാപ്പാൻ വിഷ്ണു നല്കുമ്പോൾ വലിയ ആവേശത്തോടെയാണ് ഉരുളകൾ കണ്ണൻ ഉള്ളിലാക്കുന്നത്. അരി, മഞ്ഞപ്പൊടി, കരിപ്പൊട്ടി എന്നിവ ചേർത്ത് വേവിച്ച് പിന്നിട് ഇത് തണുപ്പിച്ച ശേഷമാണ് നാലു നേരം നല്കുന്നത്. എന്നാൽ ഇടവിട്ട് ലക് ടോജനും, സെർലാക്കും നല്കുന്നുണ്ട്.
കണ്ണൻ്റെ കുറുമ്പ് കാണാൻ വലിയ തിരക്കാണ് കോന്നി ആനത്താവളത്തിൽ. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് റാന്നി വനം ഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൽ ചെക്ക് പോസ്റ്റിന് സമീപം കൂട്ടം തെറ്റിയ കുട്ടി കുറുമ്പനെ നാട്ടുകാർ കാണുകയും പിന്നീട് വിവരം അറിഞ്ഞെത്തിയ വനപാലകർ കുട്ടിയാനയെ ഒപ്പം കൂട്ടുകയായിരുന്നു.
പല തവണ കുട്ടി കൊമ്പനെ കാട്ടിൽ കയറ്റി വിടാൻ വനപാലകർ ശ്രമം നടക്കിയെങ്കിലും കാടുകയറാൻ ഇവൻ തയ്യാറാകാത്തതിനെ തുടർന്നാണ് മൂന്നു മാസങ്ങൾക്ക് മുൻപ് കോന്നി ആനത്താവളത്തിലേക്ക് മാറ്റിയത്. ഒരു വയസ്സാണ് കുറുമ്പൻ്റെ പ്രായം. കോന്നി ആനത്താവളത്തിലെ മുതിർന്ന പാപ്പാൻ ഷംസ്, വിഷ്ണു എന്നിവർക്കാണ് കുറുമ്പൻ്റെ സംരക്ഷണ ചുമതല.





























