പത്തനംതിട്ട : ഇലന്തൂർ നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സജീവ സിപിഎം പ്രവർത്തകൻ ആയിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപ്. വലിയ അറിവുള്ള ആളായിരുന്നു ഭഗവൽ സിംഗ്. സിപിഎം വ്യക്തിത്വം എന്നതിൽ ഉപരി ജനകീയ മുഖം ആയിരുന്നു. പഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങളിലും സാംസ്‌കാരിക- വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു ഭഗവൽ സിംഗ് എന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസം നേടിയിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ഭഗവൽ സിംഗ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ഉൾവലിഞ്ഞു നിൽക്കുകയായിരുന്നു. ഈ കാലത്ത് പാർട്ടി പ്രവർത്തനങ്ങളെക്കാൾ കൂടുതൽ ഭക്തി മാർഗത്തിൽ ആയിരുന്നു ഭഗവൽ സിംഗ്. ക്ഷേത്രങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭഗവൽ സിംഗിന്‍റെ ഭാര്യ ലൈല കടുത്ത ഭക്ത ആയിരുന്നു. ഭാര്യയുടെ സ്വാധീനത്തിൽ ആണോ ഭഗവൽ സിംഗ് ഭക്തി മാർഗത്തിലേക്ക് പോയതെന്ന് സംശയിക്കുന്നതായും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപ് പറഞ്ഞു.





























