കൊച്ചി: എറണാകുളം സൗത്തിൽ അനാശാസ്യ കേന്ദ്രം നടത്തിയ അക്ബർ അലിക്കും കൂടാളികൾക്കും ജാമ്യം ലഭിച്ചു. ഉത്തരേന്ത്യക്കാരായ പെൺകുട്ടികൾ ഉൾപ്പെടെ എട്ട് പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. മണ്ണാർക്കാട് സ്വദേശി അക്ബർ അലി, മുനീർ എന്നിവരാണ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഇടപാടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവർക്കും കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ക്കുവേണ്ടി ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനി ഹാജരായി. പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കിയശേഷം ലഹരി നൽകിയാണ് അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും അടക്കം അക്ബർ അലിയുടെ വലയിൽ കുടുങ്ങിയിട്ടുണ്ട് എന്നാണ് നിഗമനം. ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിൽ ഉണ്ട്.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ അക്ബർ അലിയെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അനാശാസ്യ കേന്ദ്രത്തെക്കുറിച്ച് വിവരം കിട്ടിയത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാര്‍ എന്നുപറഞ്ഞാണ് ഇവർ എറണാകുളം സൗത്തിൽ വീട് വാടകയ്‌ക്ക് എടുത്തത്. വീടിന് മുൻവശത്തായി ചെറിയ ടീ സ്റ്റാളുണ്ട്. ഇതിന്റെ മറവിലാണ് അനാശാസ്യം നടത്തിയിരുന്നത്. ആഢംബര കാറിൽ കറങ്ങി നടക്കുന്ന അക്ബർ അലിയാണ് പെൺകുട്ടികളെ പ്രണയം നടിച്ച് ലഹരി നൽകി വലയിൽ വീഴ്‌ത്തുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ഇയാൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് വിവരം. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. എളമക്കര, കടവന്ത്ര പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് സെക്സ് റാക്കറ്റ് കുടുങ്ങിയത്.






























