കോന്നി : ഒരുകാലത്ത് വനം വകുപ്പിന് മികച്ച വരുമാനം നേടിത്തന്നിരുന്നതും പത്തനംതിട്ട ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നുമായിരുന്ന പേരുവാലിയിലെ മുളം കുടിലുകൾ നാശത്തിന്റെ വക്കിലായിട്ടും പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കാതെ വനം വകുപ്പ്. കുടിലുകൾ അറ്റകുറ്റപണികൾ നടത്തി നവീകരിക്കേണ്ടത് ബാംബു കോർപറേഷന്റെ ഉത്തരവാദിത്വമാണെന്നും ഇതിനായി കോർപറേഷന് കത്ത് നൽകിയിട്ടുണ്ടെന്നുമാണ് വനം വകുപ്പ് അധികൃതർ ഇത് സംബന്ധിച്ച ചോദ്യത്തിന് കോന്നി താലൂക്ക് വികസന സമിതിയിൽ മറുപടി നൽകിയത്.
കോന്നി ഫോറെസ്റ്റ് ഡിവിഷന്റെ വനവികാസ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് അടവി മുളംങ്കുടിലുകൾ. അഞ്ച് കുടിലുകളും ഡെയിനിങ് ഹാളും അടങ്ങുന്നതാണ് നിർമ്മാണം.ഇതിൽ രണ്ട് കുടിലുകൾ പൂർണ്ണമായി നാശമായി. മൂന്ന് കുടിലുകൾ ആയിരുന്നു നിലവിൽ വിനോദ സഞ്ചാരികൾക്ക് നൽകിയിരുന്നത്. ഡെയിനിങ് ഹാളിന്റെ മേൽക്കൂര പൊളിഞ്ഞു വീണതിനെ തുടർന്ന് ടാർപ്പാളിൻ വലിച്ചു കെട്ടിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ആറ് മാസമായി കുടിൽ സഞ്ചാരികൾക്കായി തുറന്നു നൽകിയിട്ട്.
ഹാളിന് പിന്നിലെ ബാൽക്കെണിയും തകർച്ചയുടെ വക്കിലാണ്. നവീകരണം നടക്കുന്നുവെന്ന് ബോർഡ് സ്ഥാപിച്ചതല്ലാതെ യാതൊരു പ്രവർത്തനവും നടന്നിട്ടില്ല എന്നതാണ് വസ്തുത. മുൻപ് മരം ഒടിഞ്ഞു വീണും കുടിലിന്റെ മേൽക്കൂര തകർന്നിരുന്നു. കോന്നി ഇക്കോ ടൂറിസത്തിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും എത്തുന്ന വിനോദ സഞ്ചാരികൾ പ്രധാനമായും അന്വേഷിക്കുന്ന പദ്ധതികളിൽ ഒന്നാണിത്.2016 ലാണ് പദ്ധതി പൊതു ജനങ്ങൾക്കായി തുറന്നു നൽകുന്നത്. തുടക്ക സമയങ്ങളിൽ നിരന്തരമായി ബുക്കിംഗ് നടക്കുകയും ലക്ഷങ്ങൾ വരുമാനം ലഭിക്കുകയും ചെയ്തിരുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം നാശത്തിന്റെ വക്കിൽ നിലകൊള്ളുന്നത്.





























