കോന്നി : വാഴക്കുലകൾക്ക് വില കുറഞ്ഞത് പഴമയുടെ പ്രൗഢി പേറുന്ന വകയാർ വാഴവിത്ത് വിപണിയെ പ്രതിസന്ധിയിലാക്കി. നൂറുകണക്കിന് വാഴ വിത്തുകളാണ് കർഷകർ വകയാർ വിപണിയിൽ നിന്ന് ദിവസേന വാങ്ങിക്കൊണ്ട് പോയിരുന്നത്. എന്നാൽ വാഴക്കുലകൾക്ക് വിപണിയിൽ വിലയിടിവ് സംഭവിച്ചതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് വാഴവിത്ത് കച്ചവടക്കാർ.
മുപ്പത്തിയഞ്ച് വർഷത്തിലേറെ പാരമ്പര്യം അവകാശപ്പെടുവാനുണ്ട് വകയാർ വി കോട്ടയം ജംക്ഷനിലെ വാഴവിത്ത് വിപണിക്ക്. കേരളത്തിലെ തന്നെ ആദ്യത്തെ വാഴവിത്ത് വിപണന കേന്ദ്രമായ ഇവിടെ തമിഴ് നാട്ടിൽ നിന്നുമാണ് വിത്തുകൾ എത്തിക്കുന്നത്. ആദ്യകാലഘട്ടത്തിൽ തമിഴ്‌നാട്ടിലെ അരമന എന്ന സ്ഥലത്ത് നിന്നുമായിരുന്നു വിത്തുകൾ എത്തിച്ചിരുന്നത്. തുടക്ക സമയത്ത് രണ്ടര രൂപ നിരക്കിൽ വിറ്റിരുന്ന വിത്തുകൾ ഇതിന് ശേഷം പത്ത് മുതൽ പതിനെട്ട് രൂപ വരെ നിരക്കിൽ വിറ്റഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ പതിനാല് രൂപ നിരക്കിൽ തമിഴ് നാട്ടിൽ നിന്നും എത്തിക്കുന്ന വിത്തുകൾ ഇതിലും വില കുറച്ചാണ് കർഷകർക്ക് വിൽക്കുന്നത്. ഇത് കച്ചവടക്കാരെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ്.
തമിഴ്നാട്ടിലെ തക്കല, വെള്ളൂർ, ശർമ്മദേവി, പത്തമട തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഏജൻസികൾ വഴിയാണ് വാഴ വിത്തുകൾ ഇവിടെ എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന വിത്തുകൾക്ക് ഗുണമേൻമ കൂടുതലാണെന്നും കച്ചവടക്കാർ പറയുന്നു. വലിയ തുകകൾ വായ്‌പ്പ എടുത്താണ് പലരും കച്ചവടം ചെയ്യുന്നത്. ലാഭവിഹിതം കിട്ടാതായതോടെ ബാങ്കിൽ നിന്നും മറ്റും കടമെടുത്ത പണം എങ്ങനെ തിരിച്ചടക്കും എന്ന ചിന്തയും കച്ചവടക്കാരെ വലക്കുന്നു. വിൽപ്പനക്കായി എത്തിക്കുന്ന വാഴ വിത്തുകളിൽ പലതും കേടുവന്ന് നശിക്കുന്നതും പതിവാണ്. ഇത്തരത്തിലും കച്ചവടക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നുണ്ട്. വാഴവിത്ത് കച്ചവടം കൂടുതൽ നഷ്ടത്തിലേക്ക് പോയാൽ കച്ചവടം അവസാനിപ്പിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.