കോന്നി : ഓണകാലത്ത് മലയാളിക്ക് മാറ്റി നിർത്താനാകാത്ത ഏത്ത വാഴക്കുലക്ക് വിപണിയിൽ വില ഏറിയും കുറഞ്ഞും നിൽക്കുന്നു. കോന്നിയിലെ പ്രധാന വാഴക്കുല കച്ചവട കേന്ദ്രമായ വകയാറിൽ ഓണകാലം അടുത്തതോടെ വാഴകൾക്കുല വിപണികൾ സജീവമാണ്. എഴുപത് മുതൽ എഴുപത്തി അഞ്ച് രൂപ വരെ വിലയിൽ ആണ് ഇപ്പോൾ വാഴക്കുലയുടെ കിലോ വില. രണ്ടാഴ്ചകൾക്ക് മുൻപ് നാടൻ കായക്ക് 72 രൂപയും പാണ്ടി കുലക്ക് 60 രൂപയും വയനാടൻ കുലയ്ക്ക് 52 രൂപയും വിലയുണ്ടായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് അപ്രതീക്ഷിതമായി എത്തിയ പ്രളയവും പേമാരിയും നിപ്പയും എല്ലാം കർഷകരെ സാരമായി ബാധിച്ചിരുന്നു.അതിനാൽ തന്നെ വാഴക്കുലയുടെ വിപണിയിലേക്കുള്ള വരവ് നന്നേ കുറഞ്ഞിരുന്നു.
എന്നാൽ ഇത്തവണ പ്രളയവും കോവിഡും എല്ലാം മാറി നിന്നതോടെ വാഴക്കുലയുടെ വിപണിയിലേക്കുള്ള വരവ് വിലകുറവിന് കാരണമായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വരും ദിവസങ്ങളിൽ എത്ത വാഴ കുലയുടെ വില വർദ്ധിക്കുമോ എന്നത് കാത്തിരുന്ന് കാണണം. കോന്നിയുടെ വഴിയോരങ്ങളിൽ എല്ലാം തന്നെ ചെറുതും വലുതുമായ വാഴകുല വിപണികൾ സജീവമാണ്. സ്വാശ്രയ കർഷക വിപണികളും ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്. ഓണക്കാലം വാഴക്കുല കർഷകർക്ക് ഗുണപ്രദമാകുമെങ്കിലും വരും ദിവസങ്ങളിൽ വിപണിയിൽ വാഴക്കുലയുടെ വില ജനങ്ങളുടെ കൈ പൊള്ളിക്കാൻ സാധ്യത ഏറെയാണ്.





























