ബാണാസുര മലയില്‍ ഏക്കര്‍ കണക്കിന് വനം കത്തിയമര്‍ന്നു ; സംഭവത്തില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

വെള്ളമുണ്ട : 24 മണിക്കൂറിലധികം നീണ്ട കാട്ടുതീയില്‍ ബാണാസുര മല കത്തിയമര്‍ന്നു. വെള്ളമുണ്ട വനം വകുപ്പ് ഡിവിഷനിലെ പുളിഞ്ഞാല്‍ പ്രദേശത്തോടു ചേര്‍ന്ന മലയിലെ ഏക്കര്‍കണക്കിന് വനമാണ് നശിച്ചത്. ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ കാട്ടുതീ ഞായറാഴ്ചയും പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു കുന്ന് മുഴുവനായും സമീപത്തെ കുന്ന് ഭാഗികമായും കത്തിയമര്‍ന്നു. ഒരു മാസത്തിനിടെ ഈ പ്രദേശത്തുണ്ടായ മൂന്നാമത്തെ കാട്ടുതീയാണിത്. കഴിഞ്ഞ ഞായറാഴ്ച പ്രദേശത്തെ സ്വകാര്യ ക്വാറിക്കരികില്‍ ഏക്കര്‍കണക്കിന് വനം കത്തിനശിച്ചിരുന്നു.

തൊട്ടുമുമ്പത്തെ ആഴ്ചയില്‍ വാളാരംകുന്നിലുണ്ടായ കാട്ടുതീയിലും വ്യാപകമായി വനം കത്തിയമര്‍ന്നിരുന്നു. കാട്ടുതീ പതിവായതോടെ പ്രദേശവാസികളും ആശങ്കയിലാണ്. ഓരോ വര്‍ഷവും പരിസ്ഥിതിക്ക് വന്‍ ആഘാതമേല്‍പിച്ച്‌ കാട്ടുതീ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലങ്ങളിലെ പുല്‍മേടുകളും കാടുകളും നാമാവശേഷമാക്കുന്നതാണ് ആശങ്കയുയര്‍ത്തുന്നത്. ബാണാസുരമലയിലെ കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിയാത്തതാണ് പ്രധാന ഭീഷണിയും വെല്ലുവിളിയുമാകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്നു ദിവസം കാട് നിന്നുകത്തിയത് വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പുണ്ടായ കാട്ടുതീയില്‍ മലയുടെ മറുവശത്തെ പച്ചപ്പ് മുഴുവന്‍ കത്തിനശിച്ചു. അവശേഷിച്ച ഭാഗത്തെ പച്ചപ്പാണ് ഇത്തവണ തീ വിഴുങ്ങിയത്. വെള്ളമുണ്ട വനം സെക്ഷനോടു ചേര്‍ന്ന മലയുടെ മറുഭാഗം മുഴുവന്‍ കത്തിയമര്‍ന്ന നിലയിലാണ്.

ചെറുകാടുകള്‍ക്കൊപ്പം നൂറുകണക്കിന് വന്‍ മരങ്ങളും കത്തിനശിച്ചു. ബാണാസുര സാഗറിനെ തൊട്ടുനില്‍ക്കുന്നതാണ് ബാണാസുരന്‍ കോട്ട എന്നറിയപ്പെടുന്ന മലനിരകള്‍. ചോലവനങ്ങളാണ് ഈ മലയുടെ പ്രത്യേകത. കാട്ടുതീയില്‍ ഈ സസ്യസമ്പുഷ്ടതയും ജൈവസാന്നിധ്യവുമാണ് ഇല്ലാതായത്. പച്ചോറ്റി, വീഴാല്‍ തുടങ്ങിയ വൃക്ഷങ്ങളും പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന കുറിഞ്ഞിയും നിത്യഹരിതമായ അടിക്കാടുകളും ഇവിടത്തെ പ്രത്യേകതയാണ്. കാടിനൊപ്പം ചെറുജീവികളുടെ ആവാസവ്യവസ്ഥയും ഇല്ലാതാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാന്‍ ഊര്‍ജിത ശ്രമം നടത്തിയിരുന്നെങ്കിലും മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഉള്‍വനങ്ങളിലേക്ക് തീ ആളിപ്പടര്‍ന്നതിനാല്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ട അവസ്ഥയായിരുന്നു. വെള്ളമുണ്ട, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ളപദ്ധതികളിലേക്കും ബാണാസുര സാഗര്‍ അണക്കെട്ടിലേക്കും വെള്ളമൊഴുകുന്ന നീര്‍ച്ചാലുകളെ സംരക്ഷിച്ചിരുന്ന വനമാണ് അഗ്നിക്കിരയായത്. ഇത് കുടിവെള്ളപദ്ധതികളുടെ നിലനില്‍പിനെയും ഡാമിലേക്കുള്ള നീരൊഴുക്കിനെയും സാരമായി ബാധിക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമത്തിന് ഇടയാക്കുകയും ചെയ്യും. കാട്ടുതീയില്‍ വനത്തിലെ പച്ചപ്പ് ആകെ ഇല്ലാതായത് വന്യജീവികളുടെ നിലനില്‍പിനും ഭീഷണിയാണ്.

മലയുടെ മറുഭാഗം കോഴിക്കോട് ജില്ലയുടെ പൂഴിത്തോട് പ്രദേശമാണ്. ബാണാസുരയിലെ കാട്ടുതീ അവിടെയും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ പുലി, കടുവ, കാട്ടുപോത്ത്, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ കാട്ടുതീ മനുഷ്യനിര്‍മിതമാണോ എന്ന കാര്യത്തില്‍ അന്വേഷണം നടന്നിരുന്നു. കാടിന് ഭീഷണിയാകുംവിധം സ്വകാര്യ വ്യക്തികളുടെ കൈയേറ്റം വ്യാപകമാണെങ്കിലും നടപടി ഉണ്ടാവുന്നില്ലെന്ന് ആദിവാസികള്‍ പറയുന്നു. ചില പ്രത്യേക താല്‍പര്യക്കാര്‍ കാടിന് തീയിടുന്നതായ പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കാര്യമായ അന്വേഷണമൊന്നും ഇതുവരെ നടന്നിട്ടുമില്ല. വനം സംരക്ഷിക്കുന്നതിനായി നിയമിച്ച വാച്ചര്‍മാരില്‍ ചിലരുടെ ഉത്തരവാദിത്തമില്ലായ്മയും വിവാദമായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതിയ വിദ്യാഭ്യാസ മന്ത്രിയാകാൻ പ്രള്ഹാദ് ജോഷി

0
ന്യൂൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...