കോന്നി : തിരുവോണത്തെ വരവേൽക്കാൻ കൊല്ലൻപടിയിൽ ബന്ദിപ്പൂപാടം പൂത്തുലഞ്ഞു.ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഗ്രാമ പഞ്ചായത്തും അരുവാപ്പുലം കൃഷി ഭവനും സംയുകതമായി ആവിഷ്കരിച്ച ആശയമാണ് മനോഹരമായ ബന്ദി പൂക്കളായി വിരിഞ്ഞത്.ഓണകാലത്ത് അന്യ സംസ്ഥാനത്ത് നിന്നും വരുന്ന പൂക്കൾ ഉപയോഗിച്ചാണ് നാം അത്ത പൂക്കളങ്ങൾ തയ്യാറാക്കിയിരുന്നത്.ഇതിനു ഒരു മാറ്റം എന്ന നിലയിൽ ആണ് ഇത്തരത്തിൽ ഒരു ആശയത്തിന് കൃഷി ഭവനും ഗ്രാമ പഞ്ചായത്തും രൂപം നൽകിയത്.വകയാർ ചിറമണ്ണിൽ മാത്യു എന്നയാളുടെ കൃഷിയിടത്തിൽ ആണ് ബന്ദിപ്പൂ കൃഷി ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നും എത്തിച്ച ബന്ദിപ്പൂ വിത്തുകൾ ആണ് കൃഷി ചെയ്യാൻ ഉപയോഗിച്ചത്.കർഷകനായ രഘുനാഥാണ് കൃഷിയുടെ മേൽനോട്ടം.ബന്ദിപൂക്കളോടൊപ്പം തന്നെ വിഷരഹിതമായ പച്ചക്കറി എന്ന ആശയത്തിൽ ഊന്നി പച്ചക്കറി കൃഷിയും നടന്നുവരുണ്ട്.
വഴുതന,പച്ച മുളക്, പയർ, തക്കാളി, കോവൽ, വെണ്ട തുടങ്ങിയവയെല്ലാം ഈ പാടത്ത് വിളയുന്നുണ്ട്.അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അടക്കമുള്ളവർ കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചിരുന്നു.നിരവധി ആളുകൾ ഈ ബന്ദിപ്പൂതോട്ടം കാണുവാൻ ഇവിടെ എത്തുന്നുണ്ട്.ബന്ദിപ്പൂക്കൾ വിറ്റുകിട്ടുന്ന പണം പഞ്ചായത്തിലെ ഒരു രോഗിയുടെ ചികിത്സക്കായി ഉപയോഗിക്കും.മൂന്ന് ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്.ഓണക്കാലം ലക്ഷ്യമിട്ട് ജൂലൈ മാസത്തിലാണ് കൃഷി ആരംഭിച്ചത്.കൊല്ലൻപടി പ്രദേശ വാസികൾക്കും പുറത്ത് നിന്നും എത്തുന്നവർക്കും നയന മനോഹരമായ കാഴ്ചയാണ് ബന്ദിപ്പൂക്കൾ ഒരുക്കുന്നത്.





























