റാന്നി : കേരള ബാങ്ക് തുലാപ്പള്ളി ബ്രാഞ്ചിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബാങ്ക് ക്ലറിക്കൽ ജീവനക്കാരനായ ഹരിപ്പാട് പള്ളിപ്പാട് ഇടയിലെവീട് ശങ്കരപ്പിള്ളയുടെ മകന്‍ എസ് സുരേഷ് (51) നെയാണ് ബാങ്കിനോട് ചേർന്നുള്ള താമസ സ്ഥലത്തു ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചില ദിവസങ്ങളില്‍ ഇവിടെ തന്നെ താമസിക്കുകയായിരുന്നു പതിവ്. രണ്ടു ദിവസമായി ഗ്യാസിന്‍റെ ബുദ്ധിമുട്ട് ഉണ്ടെന്നു സുരേഷ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. രാവിലെ ഒൻപതു മണിയോടെ മാനേജർ ബാങ്ക് തുറക്കാനായി എത്തിയപ്പോൾ ഷട്ടർ തുറക്കാത്ത രീതിയിൽ കണ്ട് സംശയം തോന്നി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പമ്പ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. എന്നാല്‍ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസും ജീവനക്കാരും പറയുന്നത്. കഴിഞ്ഞ മാസം 22നാണ് സുരേഷ് ഇവിടേക്ക് ആലപ്പുഴയില്‍ നിന്നും സ്ഥലം മാറ്റം കിട്ടിയെത്തിയത്.
തുടര്‍ന്ന് വാർഡ് മെമ്പറുൾപ്പെടെ സ്ഥലത്തെത്തി പരോധിച്ചപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിന്റെ വാതിലും ഷട്ടറും പൂട്ടിയ നിലയിലായതിനാൽ ജനാല പൊളിച്ചു അകത്തു കടന്നാണ് സുരേഷിനെ പുറത്തെത്തിച്ചത്.
കോവിഡ് ടെസ്റ്റ് നടത്തി കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനൽകും.