റാന്നി : പാലം വെള്ളത്തിലായാൽ പഠിത്തം നിലയ്ക്കുന്ന ഗ്രാമത്തിൽ പഠനത്തിന്റെ ബലം കൊണ്ട് സർക്കാർ സർവീസിൽ നേടിയത് ഇരുപത്തിയൊന്നാമത് റാങ്ക്. പരീക്ഷാ ഫലമെത്തി റാങ്ക് ലിസ്റ്റ് കണ്ട് വീട്ടുകാരും നാട്ടുകാരും സന്തോഷിക്കുമ്പോൾ സിവിൽ സർവീസിന്റെ കടമ്പ കയറാനുള്ള പരീക്ഷ എഴുതുകയായിരുന്നു ഈ റാങ്കുകാരൻ.
അറയാഞ്ഞിലിമണ്ണ് ഏറത്തേടത്ത് എ കെ രാജുവിന്റെയും ഭാര്യ സന്താനവല്ലിയുടെയും മകനാണ് രാഹുൽ എ രാജ് (28). കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം പരീക്ഷയുടെ സ്ട്രീമിലാണ് രാഹുൽ റാങ്ക് കരസ്ഥമാക്കിയത്.
മൂന്ന് വശം ശബരിമല വനവും ഒരുവശം പമ്പാ നദിയുമായ ബസ് സർവീസ് പോലുമില്ലാത്ത അറയാഞ്ഞിലിമണ്ണ് ഗ്രാമത്തിലാണ് റാങ്കിന്റെ ഈ അഭിമാനത്തിളക്കം. കർഷക കുടുംബത്തിൽ ടാപ്പിംഗ് തൊഴിലാളിയായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയ്ക്കും അതിരുകളില്ലാത്ത സന്തോഷം കൂടിയാവുകയാണ് മകൻ രാഹുലിന്റെ റാങ്ക്.
കർഷക കുടുംബത്തിലെ അധ്വാനവും കഷ്ടതകളും നിറഞ്ഞ ജീവിതത്തിൽ പഠനത്തോടൊപ്പം വിവിധ ജോലികൾ ചെയ്ത് പ്രതിസന്ധികളെ വിജയത്തിലേക്കുള്ള പടവുകളാക്കി മാറ്റി വാച്ചർ തസ്തികയിൽ നിന്നുമാണ് രാഹുൽ ഭരണ സർവീസിന്റെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്.
ഇലന്തുർ ഗവ. നഴ്സിംഗ് സ്കൂളിൽ നൈറ്റ് വാച്ചർ തസ്തികയിൽ ജോലിക്കിടെയാണ് ഭരണ സർവീസ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിടെക് കഴിഞ്ഞ രാഹുൽ അടൂർ ഗവ. ഐടിഐ യിൽ നിന്ന് എംബിഎ വിജയിക്കുമ്പോൾ ടെക്‌നോപാർക്കിൽ ജോലി ലഭിച്ചിരുന്നു.
ബിരുദ പഠനത്തിനിടെ എഴുതിയ പി എസ് സി പരീക്ഷയിലാണ് ടെക്‌നോപാർക്കിലെ ജോലിക്കിടെ സർക്കാർ ജോലിയായി നൈറ്റ് വാച്ചർ ജോലി ലഭിക്കുന്നത്. മൂന്ന് വർഷമായ ഈ ജോലിക്കിടെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയിൽ എത്തിയില്ല. കെ എ എസ് പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം എത്തുമ്പോൾ മൂന്നാം തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുകയായിരുന്നു രാഹുൽ.അറയാഞ്ഞിലിമണ്‍ ഗവ. എൽ പി സ്കൂളിലെ അദ്ധ്യാപിക രാഖി സഹോദരിയാണ്.