മുംബൈ : ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മാത്രമായി അനുവദിച്ചുനൽകിയിട്ടുള്ള 1600 സീരീസിലെ നമ്പറുകൾ സ്പാം വിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്ന് ട്രൂകോളറിനു മാർഗനിർദേശവുമായി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). ഇത്തരം ലേബലുകൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇടയാക്കും. 140 സീരീസിലുള്ള നമ്പറുകൾ സാമ്പത്തിക സേവന സ്ഥാപനങ്ങളുടെ പ്രമോഷനു വേണ്ടിയുള്ളതാണ്. ഈ നമ്പറുകളും സ്പാമിൽപ്പെടുത്താൻ പാടില്ല. പകരം അനാവശ്യ പ്രമോഷണൽ കോളുകൾ വരുന്ന നമ്പറുകൾ ട്രായിയുടെ ഡു നോട്ട് ഡിസ്റ്റർബ് (ഡി.എൻ.ഡി.) പ്രിഫറൻസ് മാനേജ്‌മെന്റ് ആപ്ലിക്കേഷൻ വഴി ബ്ലോക്ക് ചെയ്യാൻ നിർദേശിക്കാമെന്നും ട്രായ് വ്യക്തമാക്കി.
1600 സീരീസിലുള്ള നമ്പറുകൾ ബാങ്ക്, സാമ്പത്തിക സേവന-ഇൻഷുറൻസ് കമ്പനികളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മാത്രമായി അനുവദിച്ചു നൽകിയിട്ടുള്ളതാണ്. പൗരർക്ക് സർക്കാരിൽനിന്നുള്ള ആശയ വിനിമയങ്ങൾക്കും ഈ സീരീസിലെ നമ്പറുകളാണ് ഉപയോഗിക്കുക. ബാങ്കുകളിൽനിന്നും ധനകാര്യ സേവന കമ്പനികളിൽനിന്നുമുള്ള കോളുകൾ എളുപ്പത്തിൽ തിരിച്ചറിയാനും തട്ടിപ്പുകൾ തടയാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം നടത്തിയത്.






























