എറണാകുളം : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെരഞ്ഞടുപ്പ് പ്രചാരണത്തിന് നിരോധിത ഫ്ലക്സ് ഉപയോഗിച്ചതായി പരാതി. കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽഗഫൂറിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചു. ചുവരെഴുത്ത് ഭംഗിയാക്കാൻ നിരോധിത ഫ്ലക്സ് ഉപയോഗിച്ചതാണ് കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ വെട്ടിലാക്കിയത്. നിരോധിത ഫ്ലക്സിൽ സ്ഥാനാർത്ഥിയുടെ ചിത്രം അച്ചടിച്ച് ചുവരെഴുത്തിനൊപ്പം പതിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട സാമൂഹ്യപ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെ നടപടിയായി. സ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വിദഗ്ധ പരിശോധനയ്ക്കായി ഫ്ലക്സ് ശേഖരിച്ചു.
പരിശോധനാ ഫലം ലഭിക്കുന്നതോടെ തുടർനടപടികളിലേക്ക് കടക്കും. ഇതിനിടെ തന്നെ യുഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പരാതിക്കാരനായ ബോസ്കോ കളമശ്ശേരി രംഗത്തെത്തി. പരാതി നൽകിയതി പേരിലായിരുന്നു ഭീഷണിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഫ്ളക്സ് ഉപയോഗം പൂർണമായും നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതി സൗഹൃദവും റീസൈക്കിൾ ചെയ്യാവുന്നതുമായ വസ്തുക്കൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവും നിലവിലുണ്ട്.