ചലച്ചിത്ര ചരിത്രത്തിൽ മീനാകുമാരിയുടേതുപോലെ സൗന്ദര്യവും ദുരന്തവും ഒരുപോലെ നിറഞ്ഞ മറ്റൊരു ജീവിതം കാണാൻ കഴിയില്ല. വെള്ളിത്തിരയിൽ വിസ്മയമായിരുന്നപ്പോഴും ഇരട്ടി പ്രായമുള്ള വ്യക്തിയെ വിവാഹം കഴിക്കേണ്ടി വന്നതും തുടർന്ന് സ്വന്തം വീട്ടിൽ തന്നെ തടവുകാരിയെപ്പോലെ കഴിയേണ്ടി വന്നതും മീനാകുമാരിയുടെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളാണ്. മഹ്ജബീൻ ബാനോ എന്ന പെൺകുട്ടിയിൽ നിന്നും മീനാകുമാരിയെന്ന ഇതിഹാസത്തിലേക്കുള്ള യാത്ര ആരാധകർ കണ്ടതിന് വിപരീതമായി നിശബ്ദമായ കണ്ണുനീർ നിറഞ്ഞതായിരുന്നു. ലോകം മുഴുവൻ അവരെ ആരാധിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ അവർ അനുഭവിച്ച ഏകാന്തതയും ദുരിതങ്ങളും ഇന്നും ചലച്ചിത്ര ലോകത്തെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്. ജനനം മുതൽ ദുരന്തങ്ങൾ മീനാകുമാരിയെ പിന്തുടർന്നിരുന്നു. ദാരിദ്ര്യം മൂലം ആശുപത്രിയിലെ ബില്ല് അടയ്ക്കാൻ കഴിയാത്തതിനാൽ ജനിച്ചയുടൻ പിതാവ് മകളെ ഒരു അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ചു. എന്നാൽ അൽപ സമയത്തിനുള്ളിൽ മനസ്സുമാറി അദ്ദേഹം അവളെ തിരികെ കൊണ്ടുപോയെങ്കിലും ആ കുരുന്നിന്റെ ജീവിതം വെളിച്ചത്തേക്കാൾ നിഴലുകളിലായിരുന്നു വളർന്നത്.
ഒൻപതാം വയസ്സുമുതൽ കുടുംബം പോറ്റാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടി വന്ന ആ പെൺകുട്ടി, ഇരുപതുകളിൽ എത്തിയപ്പോഴേക്കും ബോളിവുഡിന്റെ നെറുകയിലെത്തി. നാല് ഫിലിംഫെയർ അവാർഡുകളും തൊണ്ണൂറോളം സിനിമകളും ആ പ്രതിഭയ്ക്ക് മുന്നിൽ വഴിമാറി.തന്റെ പതിനെട്ടാം വയസ്സിൽ പ്രശസ്ത സംവിധായകനായ കമൽ അമ്രോഹിയുമായി മീന പ്രണയത്തിലായതാണ് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായത്. തന്റെ ഇരട്ടി പ്രായമുള്ള, മൂന്ന് കുട്ടികളുടെ പിതാവായ അമ്രോഹിയെ 1952-ൽ അവർ രഹസ്യമായി വിവാഹം കഴിച്ചു. എന്നാൽ ഈ വിവാഹം അവരെ തളച്ചിടുകയാണ് ചെയ്തത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിലും മേക്കപ്പ് റൂമിൽ ആര് പ്രവേശിക്കണം എന്നതിലും അമ്രോഹി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് 6 മണിക്ക് മുൻപ് വീട്ടിലെത്തണമെന്നതായിരുന്നു അലിഖിതമായ നിയമം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം സ്വന്തം വീട്ടിൽ ഒരു തടവുകാരിയെപ്പോലെയാണ് ജീവിച്ചത്. വിവാഹബന്ധം തകർന്നതോടെ മീന കടുത്ത മാനസിക സമ്മർദത്തിലായി. ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും കടുത്ത നിയന്ത്രണങ്ങളും അവരെ മാനസികമായി തകർത്തു. ഉറക്കമില്ലായ്മ മാറ്റാൻ ചെറിയ അളവിൽ തുടങ്ങിയ മദ്യപാനം പിന്നീട് ഒരു ശീലമായി മാറി. വൈകാതെ ലിവർ സിറോസിസ് എന്ന മാരക രോഗം അവരുടെ ശരീരത്തെ കാർന്നുതിന്നാൻ തുടങ്ങി.
‘ഇനി ഒരു തുള്ളി മദ്യം കുടിച്ചാൽ മരണം ഉറപ്പാണ്’ എന്ന ഡോക്ടർമാരുടെ കർശനമായ മുന്നറിയിപ്പിനെ പോലും അവഗണിച്ച് അവർ മദ്യപാനത്തിൽ അഭയം തേടിയത് തന്റെ ഏകാന്തതയെ മറികടക്കാനായിരുന്നു. പതിനാല് വർഷത്തോളം മുടങ്ങിക്കിടന്ന ‘പക്കീസ’ എന്ന ചിത്രം പൂർത്തിയാക്കാൻ രോഗശയ്യയിൽ കിടന്നുകൊണ്ട് മീന തയ്യാറായത് തന്റെ അവസാന സ്വപ്നം എന്ന നിലയിലായിരുന്നു. രോഗം ബാധിച്ച് വീർത്ത മുഖവും ക്ഷീണിച്ച ശരീരവുമായി അവർ ഓരോ രംഗങ്ങളും ചിത്രീകരിച്ചു. 1972 ഫെബ്രുവരിയിൽ പക്കീസയുടെ പ്രീമിയർ നടന്നപ്പോൾ, വെള്ളിത്തിരയിലെ തന്റെ പഴയ സൗന്ദര്യം കണ്ട് ആ ഇതിഹാസ നടി പൊട്ടിക്കരഞ്ഞുപോയി. താൻ ഒരുകാലത്ത് എത്ര സുന്ദരിയായിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു വിതുമ്പിക്കൊണ്ട് അന്ന് അവർ പ്രതികരിച്ചത്. മീനാകുമാരിയുടെ അവസാന കാലത്തെക്കുറിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. അവർ പാപ്പരായാണ് മരിച്ചതെന്ന പ്രചാരണങ്ങളിൽ സത്യമുണ്ടായിരുന്നുവെന്ന് നടി മുംതാസ് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ അവസാന കാലത്ത് നിർമ്മാതാവ് സാവൻ കുമാർ തക്കിനെ സഹായിക്കാനായി ബാന്ദ്രയിലെ സ്വന്തം ബംഗ്ലാവ് അവർ വിറ്റഴിച്ചു. “താൻ അധികകാലം ഉണ്ടാവില്ലെന്ന് മീന ആപ്പയ്ക്ക് അറിയാമായിരുന്നു, ആ പണം കൊണ്ട് കടങ്ങൾ തീർക്കാനും സിനിമ പൂർത്തിയാക്കാനും അവർ സഹായിച്ചു” എന്നാണ് മുംതാസ് അടുത്തിടെ വെളിപ്പെടുത്തിയത്.
ഏറ്റവും പ്രശസ്തിയിൽ നിൽക്കുമ്പോഴും സ്വന്തം കൂര പോലും മറ്റൊരാൾക്ക് നൽകേണ്ടി വന്ന സാഹചര്യം അവരുടെ നിസ്സഹായാവസ്ഥയെ സൂചിപ്പിക്കുന്നു. പക്കീസ റിലീസ് ചെയ്ത് മൂന്ന് ആഴ്ചയ്ക്കുള്ളിൽ, 1972 മാർച്ച് 31-ന് മുപ്പത്തിയെട്ടാം വയസ്സിൽ മീനാകുമാരി ഈ ലോകത്തോട് വിടപറഞ്ഞു. മരണശേഷവും ദുരന്തം അവരെ വിട്ടുപോയില്ല എന്നതാണ് വേദനാജനകമായ വസ്തുത. നഴ്സിങ് ഹോമിലെ 3500 രൂപ കുടിശ്ശിക തീർക്കാൻ കുടുംബത്തിന്റെ പക്കൽ പണമില്ലാത്തതിനാൽ മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രി അധികൃതർ ആദ്യം തയ്യാറായില്ല. ഒടുവിൽ അറ്റൻഡിങ് ഡോക്ടർ സ്വന്തം കയ്യിൽ നിന്ന് പണം നൽകിയാണ് ആ മൃതദേഹം ഏറ്റുവാങ്ങിയത്. ‘പക്കീസ’യിലൂടെ ഭർത്താവ് കമൽ അമ്രോഹി വലിയ ലാഭമുണ്ടാക്കിയെങ്കിലും മീനാകുമാരിയെ സാമ്പത്തികമായി സഹായിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല എന്നതും ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുന്നു.































