പ്രകൃതിയൊരുക്കിയ പൂക്കളത്തിലേക്ക് എടുത്തുവെച്ച തൃക്കാക്കരയപ്പനെപ്പോലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ചുറ്റുമുള്ള പാറക്കെട്ടുകളിൽ വിരിഞ്ഞ കൽത്താമരപ്പൂക്കൾ. ഇടയ്ക്കിടെ ചെറുകളങ്ങളായി കാട്ടുകൂവപ്പൂക്കൾ. വട്ടത്തിലുള്ള കുളത്തിന്റെ തെളിമയിൽ വർണക്കൂട്ടുകളൊരുക്കി വെള്ളാരംകല്ലുകൾ. മുകളിൽ കുട പോലെ ഇല നിവർത്തി തണലേകുന്ന കാട്ടുപന. ഈ സുന്ദര പശ്ചാത്തലത്തിലേക്കാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കുളിരുകൊള്ളുന്ന കൂമ്പൻമലയിൽ നിന്നുള്ള ചോല കേരളാംകുണ്ടിൽ വെള്ളച്ചാട്ടമായി മാറുന്നത്.
വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിക്കാൻ ഓണക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിനു സമീപമാണ് വെള്ളച്ചാട്ടം. നിലവിൽ ഡിടിപിസിയുടെ നിയന്ത്രണത്തിലാണ്. പൊതുവേ തണുത്ത കാലാവസ്ഥയും വഴിയരികിലെ ഫലവൃക്ഷത്തോട്ടങ്ങളും ഇവിടെയെത്തുന്നവർക്ക് ഏറെ ആസ്വാദ്യമാകും.
സഞ്ചാരികൾക്കായി ചോലയ്ക്ക് കുറുകെ കമാന രൂപത്തിലുള്ള പാലം നിർമിച്ചിട്ടുണ്ട്. ഇവിടെ നിന്നാൽ ചോല ഒഴുവരുന്ന വഴിയും താഴ്ഭാഗത്തെ വെള്ളച്ചാട്ടവും കാണാം. ഇവിടെ നിന്ന് താഴോട്ടിറങ്ങാൻ കനോപി വാക്കിനു സമാനമായി നിർമിച്ച ഇരുമ്പു ഗോവണിയുണ്ട്. പാറക്കെട്ടുകളുടെ ഓരം പറ്റിയിറങ്ങിച്ചെന്നാൽ മുന്നിൽ വെള്ളച്ചാട്ടം.
മുൻകാലങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ആളുകൾ ഇറങ്ങാറുണ്ടായിരുന്നെങ്കിലും അപകടമരണങ്ങളുണ്ടായി. ഡിടിപിസി ഏറ്റെടുത്ത ശേഷം വെള്ളച്ചാട്ടം കാണാൻ സുരക്ഷിത സംവിധാനങ്ങളൊരുക്കുകയായിരുന്നു. വെള്ളം ചാടിയെത്തുന്ന കുഴി ആഴമേറിയതായിരുന്നെങ്കിലും 2019ലുണ്ടായ ഉരുൾപ്പൊട്ടലിൽ കല്ലും മണ്ണും വന്നടിഞ്ഞ് ആഴംകുറഞ്ഞു. ഇപ്പോൾ മുകളിൽ വെള്ളാരംകല്ലുകൾ കാഴ്ചക്കാർക്ക് ഭംഗിയേകുന്നു.
കരുവാരകുണ്ട് ടൗണിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. 3 കിലോമീറ്റർ റോഡുണ്ട്. ബാക്കിയുള്ള 3 കിലോമീറ്റർ കോൺക്രീറ്റ് ചെയ്തതും കല്ലു പാകിയതുമാണ്. ഓഫ് റോഡ് ഡ്രൈവിനുപയോഗിക്കുന്ന വാഹനങ്ങളുമായെത്തിയാൽ വെള്ളച്ചാട്ടത്തിലേക്കുള്ള കവാടം വരെ പോകാം. അല്ലാത്ത വാഹനങ്ങളിലെത്തുന്നവർക്ക് കോൺക്രീറ്റ് റോഡ് അവസാനിക്കുന്നിടത്ത് പാർക്ക് ചെയ്ത ശേഷം ഒരു കിലോമീറ്ററോളം കാടിന്റെ സൗന്ദര്യമാസ്വദിച്ച് നടന്നും വെള്ളച്ചാട്ടത്തിലെത്താം.