മൂന്നാർ : പെൺകുട്ടികളെ മുറികളിൽ എത്തിച്ചുനൽകാമെന്ന പേരിൽ നടക്കുന്ന പണം തട്ടിപ്പ് അന്വേഷിക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. മൂന്നാർ എസ്.എച്ച്.ഒ. മനേഷ് കെ.പാലോസിനാണ് അന്വേഷണച്ചുമതല.
ലൊക്കാന്റോ എന്ന ഓൺലൈൻ വെബ്സൈറ്റുവഴി പെൺകുട്ടികളെ എത്തിച്ചുനൽകാമെന്ന് പരസ്യം നൽകി യുവാക്കളിൽനിന്ന് വ്യാപകമായി പണം തട്ടിയെടുക്കുന്നതുസംബന്ധിച്ച് ഞായറാഴ്ച വാർത്ത നൽകിയതിനെത്തുടർന്നാണ് ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.
വിവിധ പ്രായത്തിലുള്ള പെൺകുട്ടികളുടേതെന്ന തരത്തിൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫോൺനമ്പരുകളിൽ ബന്ധപ്പെട്ടവർക്കാണ് പണം നഷ്ടപ്പെട്ടത്. മൂന്നാറിലെ വിവിധ ഹോട്ടലുകളിൽ പെൺകുട്ടികളെ എത്തിച്ചുനൽകാമെന്നാണ് തട്ടിപ്പുസംഘം ഉറപ്പുനൽകുന്നത്.
ഒരുമണിക്കൂറിന് മൂവായിരവും രാത്രിക്ക് 8000 മുതൽ 10,000 രൂപയുമാണ് തട്ടിപ്പുസംഘം ഈടാക്കുന്നത്. ഫോൺവഴി കരാർ ഉറപ്പിച്ചാൽ സംഘംനൽകുന്ന ഫോൺനമ്പരിലേക്ക് ഗൂഗിൾ, ഫോൺവഴി പണം മുൻകൂറായി അടയ്ക്കണം. വിനോദസഞ്ചാരത്തിനെത്തുന്നവർ രാത്രിയിൽ പെൺകുട്ടികളെത്തുന്നതുകാത്ത് വിവിധ ഹോട്ടലുകളുടെ മുൻപിൽ മണിക്കൂറുകൾ കാത്തുനിന്ന സംഭവങ്ങളുണ്ട്. പിന്നീട് ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കും.
തട്ടിപ്പ് മനസ്സിലാകുന്നതോടെ നാണക്കേടോർത്ത് പരാതി നൽകാതെ യുവാക്കൾ മടങ്ങും. പതിവായി ഹോട്ടലുകളുടെ മുൻപിൽ യുവാക്കൾ കാത്തുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ തിരക്കിയപ്പോഴാണ് തട്ടിപ്പുസംബന്ധിച്ച വിവരം ലഭിച്ചത്.