തേനീച്ച വളർത്തൽ കാര്യക്ഷമമാക്കാൻ തേനീച്ചക്കർഷകർ ധാരാളമുള്ള ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ രൂപവത്കരിക്കുന്നു. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ഇതിനായി തേനീച്ചക്കർഷകരുടെ സമഗ്ര വിവരശേഖരണം തുടങ്ങി. ഇതുവരെയായി 2500-ഓളം തേനീച്ചക്കർഷകർ രജിസ്റ്റർ ചെയ്തു. ശുദ്ധമായ തേൻ കൃത്യമായി വിപണിയിലെത്തിക്കാനും കൃഷിയിൽ നേരിടുന്ന പ്രതിസന്ധിക്കെതിരെ ഒരേസമയം കൂടുതൽ കർഷകരിൽ വിവരമെത്തിക്കാനും വേണ്ടിയാണ് ക്ലസ്റ്ററുകൾ രൂപവത്കരിക്കുന്നത്.
10 മുതൽ 40 വരെ കർഷകരടങ്ങുന്ന ക്ലസ്റ്ററുകളാവും രൂപവത്കരിക്കുക. ക്ലസ്റ്ററുകളിൽ ഉൾപ്പെടുന്ന കർഷകരിൽ നിന്ന് തേൻ നേരിട്ട് ശേഖരിച്ച് വിപണി കണ്ടെത്തിക്കൊടുക്കും. ഹോർട്ടികോർപ്പിന്റെ സ്റ്റാളുകൾ കൂടാതെ സപ്ലൈകോ, മിൽമ എന്നിവ വഴി തേൻ വിൽപനക്കെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു. തേനീച്ചക്കർഷകരിൽ നിന്ന് തേൻ ശേഖരിക്കുന്നതിനായി ഹോർട്ടികോർപ്പിനു കീഴിൽ പ്രത്യേക സംവിധാനമുണ്ടാക്കുന്ന കാര്യവും പരിഗണനയിലാണ്.
കോവിഡും കാലംതെറ്റിയുള്ള മഴയും കീടരോഗബാധയും തേനീച്ചക്കർഷകരെ ബാധിച്ചതായി കണ്ടെത്തിയതോടെയാണ് തേനീച്ചവളർത്തൽ കാര്യക്ഷമമാക്കാനുള്ള നടപടിയിലേക്ക് കടക്കുന്നത്. തേനുത്പാദനം മൂന്നിലൊന്നായാണ് കുറഞ്ഞത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ വഴി നടത്തിയ തേൻ വില്പനയും നിലച്ച മട്ടാണ്.
ഇതോടൊപ്പം തന്നെ ഗുണനിലവാരമില്ലാത്ത തേനീച്ചപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നതും പ്രശ്നമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരം കർഷകർക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഹോർട്ടികോർപ്പിന്റെ ചുമതലയിൽ നിർമിച്ചു നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.





























