കൊയിലാണ്ടി : വെറുമൊരു രസത്തിന് വിരലിൽ അണിയുന്ന സ്റ്റീൽ മോതിരങ്ങൾ ഊരാൻ കഴിയാതെ പിന്നീട് പൊല്ലാപ്പിലായത് ഒട്ടേറെ പേർ. നീരുവന്ന് അഴിക്കാൻ പറ്റാത്ത സ്ഥിതിയെത്തുടർന്ന് ഒട്ടെറെ ആളുകൾ അഗ്നിരക്ഷാ സേനയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ മാത്രം അമ്പതോളം പേർ ഇതിനകം മോതിരം ഊരാൻ കഴിയാതെ എത്തിയതായി സ്റ്റേഷൻ രേഖകൾ വ്യക്തമാക്കുന്നു.
സാഹസപ്പെട്ട് മുറിച്ചു മാറ്റിയ മോതിരങ്ങൾ ആളുകളെ ബോധവത്കരിക്കാനായി ഒരു നൂൽക്കമ്പിയിൽ കോർത്ത് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ചയും വിരലിൽ മോതിരം കുടുങ്ങിയ നിലയിൽ ഒരു യുവാവ് സ്റ്റേഷനിൽ എത്തി. ഉള്ളിയേരി സ്വദേശി അജയ് കുമാറാണ് (21) അഗ്നിരക്ഷാ സേനയുടെ സഹായം തേടിയെത്തിയത്.
മറ്റൊരപകടത്തെത്തുടർന്ന് വിരലിൽ തുന്നലിട്ട അജയ് കുമാറിന്റെ വിരലിൽ നിന്ന് സ്റ്റീൽ വളയം മുറിച്ച് മാറ്റാൻ വലിയ പ്രയാസമായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്, ഇ.എം. നിധിപ്രസാദ് എന്നിവർ യുവാവിനെ തൊട്ടടുത്തുള്ള നെസ്റ്റ് പാലിയേറ്റീവ് കെയർ ഹോമിൽ കൊണ്ടുപോയി ദന്തപരിചരണ ഉപകരണങ്ങൾകൊണ്ട് സ്റ്റീൽ മോതിരം സുരക്ഷിതമായി മുറിച്ചു മാറ്റുകയായിരുന്നു.