തിരുവനന്തപുരം : മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും തട്ടിപ്പുകേസ് പ്രതി മോന്‍സൻ മാവുങ്കലിന്റെ വീട് സന്ദര്‍ശിച്ചത്, മോൻസന്റെ മുന്‍ കൂട്ടാളി അനിത പുല്ലയിലിന്‍റെ ക്ഷണപ്രകാരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ബെഹ്റ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അനിതയാണു മോന്‍സനെ ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത്. അനിതയുടെ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുരാവസ്തുക്കള്‍ കാണാനാണ് ബെഹ്റയെ ക്ഷണിച്ചത്. മോന്‍സന്‍ കേസില്‍ പോലീസുകാര്‍ പ്രതികളായിട്ടില്ല. മോൻസനുമായി അവിശുദ്ധ ബന്ധം പുലർത്തി തട്ടിപ്പിനു കൂട്ടുനിന്ന ഐജി ഗോഗുലത്ത് ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം കേസിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.





























