തിരുവല്ല : രാജ്യവ്യാപകമായി കഴിഞ്ഞ മൂന്ന് ദിവസമായി ആദായനികുതി വകുപ്പ് തുടരുന്ന ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ് പൂര്‍ത്തിയായി. പ്രാഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തി. റെയ്ഡിനിടെ വൈദികന്‍ ഐ ഫോണ്‍ തട്ടിപ്പറിച്ചോടി എറിഞ്ഞുടച്ചു. മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാന്‍ ശ്രമിച്ചു. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം പല മേഖലകളിലേക്ക് വക മാറ്റി ചിലവഴിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
റെയ്ഡ് പുരോഗമിക്കുന്നതിനിടെ ആദ്യ ദിവസം സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുന്നതിന് ഇടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി ഫോണ്‍ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഫ്ലഷ് ചെയ്യാനുള്ള ശ്രമത്തിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകര്‍ന്ന ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ച ഫോണില്‍ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്.
നിര്‍ണായകമായ മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് തടയാനായി. നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതോടെ ബുധനാഴ്ച മുതലാണ് ബിലിവേഴ്‌സ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നികുതി നിയമങ്ങളെ മറികടക്കാനും കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിച്ചും ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കായും ക്രമക്കേടുകളിലെ പങ്കാളികള്‍ക്ക് വേണ്ടിയും കേന്ദ്രസംഘം വലവിരിച്ചു കഴിഞ്ഞു. ഇതുവരെ സഭാ ആസ്ഥാനത്ത് നിന്നടക്കം റെയ്ഡിനിടെ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴുകോടി രൂപ ബിലിവേഴ്സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് പിടിച്ചെടുത്തത്. ബാക്കി തുക ഡെല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇതില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൂടി ഉള്‍പ്പെട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അനധികൃത ഇടപാട് നടത്തിയതിനെ തുടര്‍ന്ന് ബിലിവേഴ്സിന്റെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ 20016ല്‍ റദ്ദാക്കിയിരുന്നു. പിന്നീട് ട്രെസ്റ്റുകള്‍ രൂപീകരിച്ച് ബിലിവേഴ്സ് രജിസ്ട്രേഷന്‍ നേടാന്‍ ശ്രമം തുടര്‍ന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഏകദേശം 200 കോടി രൂപ ബിലിവേഴ്സിന് പിഴയിട്ടതായും ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ബിലിവേഴ്സ് സ്ഥാപകന്‍ കെ പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്.