കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഭരണമാറ്റത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ ധാരണയായി. ബംഗാൾ അഡീഷണൽ ചീഫ് സെക്രട്ടറി ഡൽഹിയിലെത്തിയാണ് ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചത്. ഇതോടെ രാജ്യത്ത് ഈ പദ്ധതിയുടെ ഭാഗമാകാത്ത സംസ്ഥാനങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി. നേരത്തെ അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തെ അപ്പാടെ തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മമത ബാനർജി സർക്കാരിന്റെ പ്രധാന ആരോപണം. എന്നാൽ ബിജെപി സർക്കാർ അധികാരമേറ്റെടുത്തതോടെ പദ്ധതിക്ക് അംഗീകാരം നൽകാൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ കേരളവും തമിഴ്‌നാടും മാത്രമാണ് പിഎം ശ്രീ പദ്ധതിയിൽ ഇനി ചേരാനുള്ളത്. തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ അധികാരത്തിൽ വരികയും കേരളത്തിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഈ സർക്കാരുകളുമായി കേന്ദ്രം ഉടൻ ആശയവിനിമയം നടത്തും. ഇരു സംസ്ഥാനങ്ങളെയും പദ്ധതിയിലേക്ക് ഒരിക്കൽ കൂടി കേന്ദ്രം ക്ഷണിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ അധികാരത്തിൽ വരുന്ന കോൺഗ്രസ് സർക്കാർ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്.






























