ജയ്പുർ: രാജസ്ഥാനിലെ സിക്കാറിൽ നീറ്റ് ഉദ്യോഗാർഥി ജീവനൊടുക്കി. ജുൻജുനു ജില്ലയിലെ ഗുധ ഗോഡ്ജി സ്വദേശിയായ പ്രദീപ് മേഘ്‍വാൾ (22) ആണ് മരിച്ചത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് പ്രദീപ് മാനസിക സംഘർഷത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി മെഡിക്കൽ പഠനപ്രവേശന പരീക്ഷയായ നീറ്റിൻ്റെ പരിശീലനത്തിലായിരുന്നു പ്രദീപ്. സിക്കാറിലെ പിപ്രാലി റോഡിൽ വാടകയ്ക്ക് താമസിച്ചു കോച്ചിങ് കേന്ദ്രത്തിൽ പോയി പഠിച്ചുവരികയായിരുന്ന പ്രദീപ്, ഇത്തവണത്തെ നീറ്റ് പരീക്ഷയ്ക്ക് 650ലധികം മാർക്ക് പ്രതീക്ഷിച്ചിരുന്നു.
മെഡിക്കൽ പ്രവേശനം ലഭിക്കുമെന്ന് പ്രദീപും കുടുംബവും പ്രതീക്ഷിച്ചിരിക്കെ പരീക്ഷ റദ്ദാക്കിയതോടെ യുവാവ് വിഷാദത്തിലാകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. വെള്ളിയാഴ്ച വീട്ടിലെ മുറിയിലാണ് പ്രദീപിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂത്തസഹോദരിയാണ് പ്രദീപിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.






























