കൊല്ലം : കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് പരാജയത്തിന് പിന്നാലെ കർശന നടപടികളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എഴുകോൺ നെടുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പൂർണ്ണമായും പിരിച്ചുവിട്ടു. മണ്ഡലത്തിൽ വിജയത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഈ കമ്മിറ്റികൾ പരാജയപ്പെട്ടു എന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആയിഷ പോറ്റി കെ.എൻ. ബാലഗോപാലിനോട് പരാജയപ്പെട്ടത് ജില്ലാ നേതൃത്വത്തിന് വലിയ ആഘാതമായി മാറിയിരുന്നു.
കൊല്ലം ജില്ലയിൽ എട്ട് സീറ്റുകളിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും കൊട്ടാരക്കരയിലെ തോൽവി കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. വിജയമുറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നിട്ടും എഴുകോൺ, ഉമ്മന്നൂർ തുടങ്ങിയ യുഡിഎഫ് ഭരണമുള്ള ഇടങ്ങളിൽ പോലും പ്രതീക്ഷിച്ച ഭൂരിപക്ഷം വോട്ടുകൾ സമാഹരിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. നെടുവത്തൂരിൽ 2500-ന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് 1000-1500 വോട്ടുകളിലേക്ക് ചുരുങ്ങിയതാണ് പരാജയത്തിലേക്ക് നയിച്ച പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ബ്രിജേഷ് എബ്രഹാമിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നൽകിയ ഈ നോട്ടീസിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും ഇദ്ദേഹത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കുക. കൊട്ടാരക്കരയിലെ പരാജയം അതീവ ഗൗരവകരമായി കണ്ട് ആവശ്യമായ തിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡിസിസി തീരുമാനം.






























