ന്യൂഡൽഹി : കർമ്മ ആരെയും വെറുതെ വിടില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ നേരത്തെ പരാതി നൽകിയ ബംഗാളി നടി. പുതിയ സംഭവം രഞ്ജിത്ത് ഒരു നല്ല മനുഷ്യൻ അല്ലെന്ന് തെളിയിച്ചെന്ന് നടി പ്രതികരിച്ചു. രഞ്ജിത്തിനെതിരെ പരാതി നൽകിയ നടിക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞു. തനിക്ക് സംഭവിച്ചത് തുറന്നു പറയാൻ 15 വർഷമെടുത്തു. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തന്‍റെ കേസ് റദ്ദാക്കി. വേട്ടക്കാരെ ജയിലിലടയ്ക്കുക തന്നെ വേണമെന്നും നടി ആവശ്യപ്പെട്ടു. 2009ൽ പാലേരി മാണിക്യം സിനിമയ്ക്കിടെയുണ്ടായ സംഭവം 2024ലാണ് ബംഗാളി നടി തുറന്നു പറഞ്ഞത്. ആ കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നുവെന്നും നടി പറഞ്ഞു.
രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമായിരുന്നു നടി വെളിപ്പെടുത്തിയത്. 2009 ൽ ‘പാലേരി മാണിക്യം’ സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവമെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഈ കേസിൽ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ നൽകി. കേസ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയ പരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.





























