കോഴിക്കോട് : ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണക്കോടതി മാറ്റി. ബംഗളൂരു അഡി. സിറ്റി സിവിൽ സെഷൻ കോടതി 43 ആം കോടതിയിൽ നിന്ന് 93 ലേക്കാണ് മാറ്റിയത്. നേരത്തെ സംസ്ഥാന പോലീസ് അന്വേഷിച്ച എൻഐഎ കേസുകൾ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിൻറെ ഭാഗമായാണ് നടപടി. ഏഴ് മാസമെടുത്ത് അന്തിമവാദം പൂർത്തിയാക്കി വിധി പറായാനായി കാത്തിരിക്കെയാണ് കോടതിമാറ്റം. ഇതോടെ കേസ് വിധി പറയുന്നത് വീണ്ടും വൈകും. സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിചാരണ നേരിടുന്നവർ.അതേസമയം കേസിൽ പ്രതിയെന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
രോഗബാധിതയായി കഴിയുന്ന ഉമ്മയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം അനുവദിക്കണമെന്ന സക്കരിയയുടെ അപേക്ഷയാണ് ബംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയത്. ജൂൺ രണ്ടിനായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്. 2009 മുതൽ 17 വർഷക്കാലമായി എട്ടാം പ്രതിയായ സക്കരിയ ജാമ്യമില്ലാതെ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്. വിചാരണ വേഗത്തിൽ തീർക്കണമെന്ന സുപ്രിംകോടതിയുടെ നിർദേശം ഉണ്ടായിട്ടും വിചാരണ നീണ്ടു പോവുകയാണ്.






























