കണ്ണൂർ : പാനൂരിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലിൽ നിന്നാണ് ഇന്നലെ വൈകിട്ട് വിദ്യാർഥികൾ കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചു മണിക്കൂറുകൾക്കകം ഛർദിയും കടുത്ത ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്നു വിദ്യാർഥികൾ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ വിദ്യാർഥികളുടെ കുടുംബങ്ങൾ പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി.
തുടർന്ന് ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് ഹോട്ടലിൽ അടിയന്തിര പരിശോധന നടത്തി. കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യത്തിൽ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു. ഹോട്ടലിൽ നിന്നുള്ള ഭക്ഷണ സാംപിളുകൾ ഉൾപ്പെടെ ശേഖരിച്ചു. വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷമായിരിക്കും തുടർ നിയമനടപടികളെന്ന് അധികൃതർ അറിയിച്ചു.






























