തൃശൂര്‍ : ബിവറേജസ് വിൽപനശാലകളിൽ കെട്ടിക്കിടക്കുന്ന ജനപ്രിയമല്ലാത്ത ബ്രാൻഡ് മദ്യങ്ങളും 4 ദിവസത്തിനുള്ളിൽ വിറ്റുതീർക്കാൻ ജീവനക്കാരുടെ മേൽ സമ്മർദം. ബിവറേജസില്‍ വില്‍പനയ്ക്കു വെയ്ക്കുന്നതിനു തറവാടക അടയ്ക്കേണ്ടി വരുന്ന ഇനങ്ങള്‍ (എസ്.ടി.എന്‍ ലോഡ്) 4 ദിവസത്തിനുള്ളില്‍ വിറ്റഴിക്കാന്‍ എം.ഡിയുടെ നിര്‍ദേശപ്രകാരമുള്ള സന്ദേശം ഷോപ്പുകളുടെ ചുമതലയുള്ള ജീവനക്കാര്‍ക്കു ലഭിച്ചു.
ജനപ്രിയമല്ലാത്തതും പുതിയതുമായ ബ്രാന്‍ഡുകളും മദ്യം വാങ്ങാനെത്തുന്നവര്‍ക്കു പരിചയപ്പെടുത്തി വില്‍പന കൂട്ടേണ്ടി വരും. കോര്‍പറേഷന്റെ നിയമപ്രകാരം മദ്യം വാങ്ങാനെത്തുന്നയാള്‍ ചോദിക്കുന്ന ബ്രാന്‍ഡ് മാത്രമേ വില്‍പനശാലയിലെ ജീവനക്കാരന്‍ നല്‍കാവൂ. മറ്റൊരു ബ്രാന്‍ഡ് വാങ്ങാന്‍ നിര്‍ബന്ധിച്ചാല്‍ അതു കുറ്റകരമാണെന്നു ജീവനക്കാര്‍ക്കുള്ള ചട്ടങ്ങളില്‍ പറയുന്നു. ഇതില്‍ നിന്നു വിപരീതമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഒരു ബ്രാന്‍ഡ് മദ്യം ബിവറേജസ് വില്‍പനശാലയില്‍ വില്‍പനയ്ക്കു വെയ്ക്കുന്നതിന് കേസിന് 20 രൂപ നിരക്കില്‍ പ്രതിമാസം വാടക നല്‍കണം. ഒരു മാസത്തിനുള്ളില്‍ 3 തവണ വീണ്ടും ഇതേ ബ്രാന്‍ഡ് വില്‍പനശാലകള്‍ വാങ്ങിയാല്‍ മാത്രമാണു വാടക ഒഴിവായി പ്രധാന പട്ടികയില്‍ ഉള്‍പ്പെടുത്തുക. പതിനഞ്ചോളം ജനപ്രിയ ബ്രാന്‍ഡുകളാണ് കേരളത്തിലെ വില്‍പനശാലകളില്‍ ഇങ്ങനെ പലതവണ വാങ്ങേണ്ടി വരുന്നത്.
വില്‍പന ഇല്ലാത്ത ബ്രാന്‍ഡുകളെല്ലാം വാടക അടച്ചുകൊണ്ടിരിക്കണം ഇതു കമ്പനികള്‍ക്കു നഷ്ടമുണ്ടാക്കും. 15 ബ്രാന്‍ഡുകളുടെ കുത്തക നിലനില്‍ക്കുന്നതിനാല്‍ പുതിയ ബ്രാന്‍ഡുകള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പരിഹാരമെന്ന നിലയിലാണ് ജനപ്രിയമല്ലാത്ത ബ്രാന്‍ഡുകളുടെ വില്‍പനയും പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദേശം.
ഇതു നടപ്പാക്കണമെങ്കില്‍ സ്റ്റോക്ക് ഉള്ള മദ്യം ഇല്ലെന്നു പറയുകയോ പുതിയത് എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടിവരും. അത് കുറ്റകരമാണു താനും. ചെകുത്താനും കടലിനും നടുവില്‍ അകപ്പെട്ട സ്ഥിതിയാണെന്നു ജീവനക്കാര്‍ പറയുന്നു. തല്‍ക്കാലം ഇത്തരം ബ്രാന്‍ഡുകള്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാനാണു ജീവനക്കാരുടെ തീരുമാനം. അടുത്ത കാലത്തായി ഒട്ടേറെ പുതിയ മദ്യക്കമ്പനികളും ബിവറേജസ് വഴി വില്‍പനയ്ക്ക് എത്തിയിട്ടുണ്ട്.































