തിരുവനന്തപുരം : ബെവ്കോ വെയർ ഹൗസുകളോട് പ്രവർത്തനം തുടങ്ങാൻ സർക്കാർ നിർദ്ദേശിച്ചു. മൊബൈൽ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഇൻഡന്റ് ശേഖരിക്കാനും ലേബൽ മദ്യക്കുപ്പികളിൽ ഒട്ടിക്കാനുമാണ് നിർദ്ദേശം. പോലീസിന്റെ സാന്നിധ്യത്തിൽ ലോഡിറക്കാനും കുടുംബശ്രീ പ്രവർത്തകരെ വെയർഹൗസിലെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ തുറക്കാൻ അനുമതി നൽകി കൊണ്ട് കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഓൺലൈൻ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവിൽപന നടത്താനെന്നും ഇതിനുള്ള മൊബൈൽ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവിൽപന ആരംഭിക്കാമെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാക്കി മദ്യവിൽപന ശാലകളുടെ പ്രവർത്തന സമയം സംസ്ഥാന സർക്കാർ പുനക്രമീകരിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 301 ബെവ്കോ – കൺസ്യൂമർ ഫെഡ് വിൽപ്പനശാലകൾ വഴിയും സ്വകാര്യ ബാറുകൾ – വൈൻ പാർലറുകൾ എന്നിവ വഴിയും മദ്യം പാഴ്സാലായി വിൽക്കാമെന്നും എന്നാൽ എല്ലായിടത്തേയും മദ്യവിൽപന പൂർണമായും ഓൺലൈൻ വഴിയായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.