തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ ആദ്യ ദിനം ആശയക്കുഴപ്പങ്ങൾ തുടരുമ്പോൾ നാളേയ്ക്കുള്ള ബുക്കിംഗും വൈകുമെന്ന് ഉറപ്പായി. ഇന്നലെ അർദ്ധരാത്രിയോടെ പ്ലേസ്റ്റോറിലെത്തിയ ബെവ്ക്യു വഴി ഇന്ന് രാവിലെ 6 മണി വരെ ബുക്കിംഗ് അനുവദിച്ചിരുന്നു. പക്ഷേ ബുക്ക് ചെയ്യാൻ നോക്കിയ പലർക്കും ഒടിപി കിട്ടുന്നില്ലെന്നും, ഒടിപി രണ്ടാമത് അയക്കാൻ നോക്കുമ്പോൾ ‘റീ സെന്‍റ് ഒടിപി’ ഓപ്ഷൻ വർക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഈ സാഹചര്യത്തിൽ കൂടുതൽ ഒടിപി സേവനദാതാക്കളെ തേടുകയാണ് ബെവ് ക്യൂ. അതിനാൽ തന്നെ നാളത്തേക്കുള്ള ബുക്കിംഗും വൈകുമെന്ന് ഉറപ്പായി. ഇന്ന് ഇതുവരെ രണ്ട് ലക്ഷത്തി പതിനാറായിരം പേർക്കാണ് ടോക്കൺ നൽകിയിരിക്കുന്നത്. നിലവിൽ ടോക്കൺ ബുക്കിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്.
നിലവിൽ ഒരു കമ്പനി മാത്രമാണ് ഒടിപി നൽകുന്നതെന്ന് ഫെയർകോഡ് ടെക്നോളജീസ് വ്യക്തമാക്കി. ഇത് മൂന്നെണ്ണമെങ്കിലും ആക്കും. ഇതിനുള്ള ചർച്ചകൾ നടത്തി വരികയാണ്. കൂടുതൽ ഒടിപി പ്രൊവൈഡേഴ്സ് വന്നാൽ നാല് മണിക്കൂറിനുള്ളിൽ നിലവിലുള്ള കാലതാമസം പരിഹരിക്കാനാകുമെന്നും ബെവ് ക്യൂ അധികൃതർ വ്യക്തമാക്കുന്നു. ഈ പുതിയ ഒടിപി പ്രൊവൈഡേഴ്സ് കൂടി പ്രവർത്തനക്ഷമം ആയ ശേഷമേ നാളത്തേക്കുള്ള ബുക്കിംഗ് തുടങ്ങൂ എന്ന് ബെവ് ക്യൂ അറിയിക്കുന്നു. കൃത്യമായ സമയം അറിയിച്ചിട്ടില്ലെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ബുക്കിംഗ് തുടങ്ങാമെന്നാണ് പ്രതീക്ഷയിലാണ് ബെവ് ക്യൂ.