മുംബൈ: ഭീമകൊറേഗാവ് കേസില്‍ അറസ്റ്റിലായ വരവര റാവുവിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്കു മാറ്റാന്‍ കോടതി നിര്‍ദേശം. അദ്ദേഹത്തിന്‍റെ ഭാര്യ സമര്‍പ്പിച്ച ഹർജിയില്‍ മുംബൈ ഹൈകോടതിയുടേതാണ് ഉത്തരവ്. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി പറഞ്ഞത്. ആശുപത്രിയില്‍ കുടുംബാംഗങ്ങള്‍ക്ക് വരവര റാവുവിനെ കാണാനുള്ള അനുമതിയും കോടതി നല്കി.
15 ദിവസത്തേക്ക് മാറ്റാനാണ് ഉത്തരവെങ്കിലും കോടതിയുടെ അനുവാദമില്ലാതെ വരവര റാവുവിനെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വരവര റാവുവിന്‍റെ ഭാര്യക്കുവേണ്ടി ഇന്ദിര ജയ്സിങ്ങാണ് ഹാജരായത്. 80 വയസ്സായ വരവറാവുവിന്‍റെ ആരോഗ്യ സ്ഥിതി തീരെ മോശമാണെന്ന് ഇന്ദിര ജയ്സിങ് കോടതിയെ അറിയിച്ചു. പൂര്‍ണമായും കിടപ്പിലായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഓര്‍മ നശിച്ച ഇദ്ദേഹം ഡയപ്പര്‍ ഉപയോഗിക്കുന്നുണ്ട്. മൂത്രം പോകാനായി ഇട്ടിരിക്കുന്ന കുഴല്‍ മൂന്നുമാസമായി മാറ്റിയിട്ടില്ല. ഇതൊന്നും മാറ്റാന്‍ ആരുമില്ല എന്നതാണ് സത്യം. ഇന്ദിര ജയ്സിങ് പറഞ്ഞു.
വരവര റാവു കസ്റ്റഡിയില്‍ മരിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടാകുന്നത്. അദ്ദേഹത്തെ നോക്കാനോ പരിചരിക്കാനോ ഭരണകൂടത്തിന് കഴിയില്ലെങ്കില്‍ നാനാവതി ആശുപത്രിയിലേക്ക് മാറ്റണം.- ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.





























