റാന്നി: റാന്നി പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട. ലോഡ്ജ് മുറിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 2425 പാക്കറ്റ് ഹാൻസ്, ശംഭു എന്നീ പുകയില ഉൽപ്പന്നങ്ങൾ റാന്നി പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജിൽ താമസിച്ചുവന്നിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ നന്ദലാൽ, ഇയാളുടെ മകൻ രാകേഷ് ഷോങ്കർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നതിനായി എത്തിച്ചതാണ് ഈ പുകയില ഉൽപ്പന്നങ്ങളെന്നാണ് പ്രാഥമിക വിവരം.
വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ ലോഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. പ്രതികൾക്കെതിരെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വെച്ചതിനും വിൽപനയ്ക്ക് ശ്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ലഹരിവസ്തുക്കൾ എവിടെ നിന്നാണ് എത്തിച്ചതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. എസ്.ഐ സിബി,സീനിയർമാരായ അഭിനന്ദ്, ശൈലേന്ദ്രൻ, നിഥിൻ, എസ്.ബി ഉദ്യോഗസ്ഥരായ ഹരികൃഷ്ണൻ, പി.ടി ഷിൻ്റോ എന്നിവരും ചേർന്നാണ് ഇവരെ പിടികൂടിയത്.






























