പത്തനംതിട്ട: ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് പോലീസ് നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ (ദി നാർക്കോ ഹണ്ട്) പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ നിർദേശാനുസരണം ജില്ലയിൽ ഉടനീളം പോലീസ് പരിശോധനകൾ കർശനമാക്കി. പ്രധാനമായും സ്കൂൾ കോളേജ് പരിസരങ്ങൾ , അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ മാർക്കറ്റുകൾ, തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. പദ്ധതി നടപ്പിലാക്കി രണ്ടു ദിവസത്തിനുള്ളിൽ തന്നെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 47 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിൽ NDPS ആക്ട് പ്രകാരം കഞ്ചാവ് കൈവശം വെച്ചതിനും വില്പന നടത്തിയതിനുമായി 12 കേസുകളും, COTPA ആക്ട് പ്രകാരം നിരോധിത പുകയിലകൾ വൻതോതിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയതിന് 35 കേസുകളും ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി 1500 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും 2425 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ലഹരി വില്പന സംഘങ്ങൾക്ക് എതിരെയുള്ള നടപടികൾ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.





























