പാട്‌ന: ബിഹാറിൽ നിയന്ത്രണം വിട്ട യാത്രാബസ് റോഡരികിൽ നടക്കുകയായിരുന്ന സംഗീത പരിപാടിയിലേക്ക് ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബെട്ടിയ-ലൗരിയ പ്രധാന പാതയിൽ പാരവോ ടോള ബങ്കത്വയ്ക്ക് സമീപമാണ് അപകടം നടന്നത്. അമിതവേഗതയിൽ വന്ന ഒരു വാഹനത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ യാത്രാബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ചതായി പോലീസ് അറിയിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിൽ നടക്കുകയായിരുന്ന പരിപാടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ അരഡസനോളം പേര്‍ക്ക് പരിക്കേറ്റു.
ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ ഒരു കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. പരിപാടി നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയാണ് ഉണ്ടായത്. ഗോരഖ്പൂരില്‍ നിന്നും ബേത്തിയയിലേക്ക് വരികയായിരുന്നു ബസ്. രണ്ട് പേര്‍ സംഭവസ്ഥലത്തും ബാക്കി മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയുമാണ് മരിച്ചതെന്ന് ലോരിയ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. അപകട ശേഷം ബസ് നിര്‍ത്താതെ പോയ ഡ്രൈവര്‍ പിന്നീട് ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.






























