പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനം. വിജിലന്‍സ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബിഹാർ സർക്കാരിന്‍റെ നടപടി. ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയാണ് ഇക്കാര്യം അറിയിച്ചത്. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചെന്ന് കണ്ടെത്തിയ അധ്യാപകരെയാണ് പിരിച്ചുവിടുന്നത്. അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിന് പുറമെ, ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും സര്‍വീസിലിരുന്ന കാലയളവില്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സിന്‍റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ഇതിനകം തന്നെ എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് നിയമനങ്ങളില്‍ നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അഴിമതിക്കെതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന ‘സീറോ ടോളറന്‍സ്’നയത്തിന്റെ ഭാഗമായാണ് കടുത്ത നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറാണ് ഈ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.





























